ഫെയ്സ് ബുക്കിലെ പൊന്നാനി ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ ഭാഗമായി രൂപീകരിച്ച മിഷൻ ക്ലീൻ പൊന്നാനിയുടെ യോഗം ചന്തപ്പടിയിലെ ടൗൺപ്ലാസ ഓഡിറ്റോറിയത്തിൽ ആഗസ്ത് 5ന് ചേരും.
നഗരമാലിന്യങ്ങളെ ഗ്രാമങ്ങളിൽ കൊണ്ടുപോയി തള്ളുക എന്ന കേരളത്തിന്റെ പ്രത്യേക മാലിന്യ സംസ്കരണ രീതിയ്ക്കെതിരെ ഗ്രാമവാസികൾ സംഘടിതരായിക്കൊണ്ടിരിക്കുന്നു. മാലിന്യ നിർമ്മാർജ്ജനം പൊന്നാനി നഗരസഭയ്ക്കും കീറാമുട്ടിയാണ്. നിലവിൽ മാലിന്യ പ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോൾ നാട്ടുകാർ അധികാരികളേയും അധികാരികൾ നാട്ടുകാരേയും പഴിചാരി ഒഴിവാകുക എന്ന തന്ത്രം പയറ്റുന്നു. ഇതല്ലാതെ മാലിന്യ പ്രശ്നത്തിന്
ശാശ്വതമായ ഒരു പരിഹാരമില്ലേ. ഫെയ്സ് ബുക്കിലെ പൊന്നാനിഗ്രൂപ്പിൽ നടന്ന ചർച്ചയിൽ അംഗങ്ങൾ ഈ ചോദ്യം അവനവനോടു തന്നെ ചോദിക്കുന്നു. ഉത്തരം തേടലിന്റെ ഭാഗമായി അവർ ഒത്തുചേരുകയും 'മിഷൻ ക്ലീൻ പൊന്നാനി' എന്നൊരു പരിപാടിക്ക് തുടക്കമിടുകയും ചെയ്തിരിക്കുന്നു.
'മിഷൻ ക്ലീൻ പൊന്നാനിയുടെ' ഭാഗമായി അതിന്റെ ഭാവി പ്രവർത്തനത്തിൽ ഏതു രീതിയിലായിരിക്കണമെന്ന് ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പൊന്നാനി നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന് ഗ്രൂപ്പിന് എന്തു ചെയ്യാൻ കഴിയുമെന്ന് യോഗം ചർച്ച ചെയ്യും. വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്കരണരീതിയെന്ന ഗ്രൂപ്പിന്റെ ആശയം എങ്ങനെ പ്രാവത്തികമാക്കാമെന്നതും ചർച്ചാവിഷയമാണ്.
യോഗത്തിൽ മിഷൻ ക്ലീൻ പൊന്നാനിയുടെ പ്രവർത്തനങ്ങളിൽ തത്പരരായ എല്ലാ പൊന്നാനിക്കാരും പങ്കെടുക്കണെമെന്ന് ചെയർമാൻ അറിയിക്കുന്നു.
തിരൂർ പൊന്നാനിപ്പുഴയിൽ ജലത്തിലെ മാലിന്യതോത് അമിതമായരീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് പുഴയെ സംരക്ഷിക്കുക എന്ന ദൗത്യവുമായി തിരൂരിലെ വനിതകൾ രംഗത്തിറങ്ങി.
കുടുംബശ്രീ, മഹിളാകോൺഗ്രസ് തുടങ്ങിയ സ്ത്രീസംഘങ്ങളാണ് പുഴയിലൂടെ 'ജലയാത്ര' സംഘടിപ്പിച്ചുകൊണ്ട് കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരൂരിലെ അയ്യായിരം കുടുംബങ്ങളിലെ വനിതകളിൽനിന്നും ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് പരാതി സമർപ്പിക്കും.
പൊന്നാനിപ്പുഴയുടെ തിരൂർ-തലക്കടത്തൂർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മത്സ്യങ്ങൾ ചത്തുപൊന്തിയത് ജലത്തിലെ അണുബാധയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.പ്രദേശത്തെ ഹോട്ടലുകളിലേയും ഹോസ്പിറ്റലുകളിലേയും മാലിന്യങ്ങൾ പുഴയിലേക്കു തള്ളുന്നതാണ് കൂടിയതോതിലുള്ള മലിനീകരണത്തിന്റെ ഹേതുവെന്നാണ് പ്രാഥമിക നിഗമനം.
ജലത്തിലെ രാസമാലിന്യങ്ങൾ അതിലെ ഓക്സിജന്റെ അളവിൽ ഉണ്ടാക്കിയ കുറവാണ് മത്സ്യങ്ങൾ ചത്തുപൊന്തുന്നതിന് കാരണമായിട്ടുള്ളതെന്നാണ് പാരിസ്ഥിതികവിദഗ്ദരുടെ അഭിപ്രായം. തലക്കടത്തൂർ, തിരൂർ, താഴേപ്പാലം, മാങ്ങാട്ടിരിക്കടവ്, വെട്ടം, കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവിടങ്ങളിൽ പുഴവെള്ളം കറുത്തനിറത്തിലാണ് കാണപ്പെടുന്നത്.
പുഴയിലെ മലിനജലം മൂലം തിരൂർ നഗരം, തലക്കടത്തൂർ, വെട്ടം, മംഗലം പഞ്ചായത്ത് തുടങ്ങിയിടങ്ങളിൽ പുഴയോരത്തു താമസിക്കുന്നവരിൽ ചർമ്മരോഗങ്ങൾ കണ്ടുവരുന്നുണ്ട്.
രഹസ്യ അജണ്ടകളോ രാഷ്ട്രീയലാഭമോ ലക്ഷ്യം വെക്കാതെ, ഈ വിഷയത്തിൽ അധികാരികൾക്കുള്ള നിസംഗമനോഭാവത്തിനെതിരെ സ്ത്രീ സംഘങ്ങളും മറ്റു സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് മഹിളാകോൺഗ്രസ് സംസ്ഥാനസെക്രട്ടറി ഫാത്തിമാബീവി പറഞ്ഞു. ഈ വിഷയത്തിൽ ഗവണ്മെന്റ് എടുത്തിട്ടുള്ള നടപടികൾ പ്രശ്നപരിഹാരത്തിന് അപര്യാപ്തമാണെന്നും പുഴയെ സംരക്ഷിക്കുന്നതിന് ഒരു 'പ്രത്യേക പദ്ധതി' പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
courtesy: http://timesofindia.indiatimes.com/city/kozhikode/Women-groups-join-hands-to-protect-Ponnani-river/articleshow/14252501.cms
അറബിക്കടലും നിളയും ബിയ്യം കായലും കടവനാട്ടെ പുഴയും ഇടശ്ശേരിയൻ ഭാഷയിൽ "ചീറിയലറുമലയാഴിയാം വാക്യത്തിന്നു കീഴ്‌വരയിട്ടപോലാം കനോലിക്കനാലും " കെട്ടിപ്പുണർന്നും പൊട്ടിച്ചിരിച്ചും പരിഭവം പറഞ്ഞും പൊന്നാനിയുടെ ഞരമ്പുകളും വരമ്പുകളുമാകുന്നുണ്ട്. കൊടും വേനലിൽ നേർത്തു പോകാറുണ്ട്. എങ്കിലും ജലസുലഭമാണ് പ്രദേശം. വെള്ളത്തിലെ ലവണാംശം പലയിടത്തും വില്ലനാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ചമ്രവട്ടം പദ്ധതി അതിനു പരിഹാരമാകുമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്നു.
പത്തറുപതു കൊല്ലം മുൻപ് കുറ്റിപ്പുറം പാലം ഉയർന്നു പൊങ്ങിയ സമയം. പാലത്തിൽ നിന്ന് നിളയിലേക്കു നോക്കി നിൽക്കവേ, മനുഷ്യന്റെ നിരുത്തരവാദപരമായ പ്രകൃതിവിഭവങ്ങളോടുള്ള സമീപനം വിദൂരമല്ലാത്ത ഭാവിയിൽ പുഴയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് ഇടശ്ശേരി പ്രവചിക്കുന്നു.
“കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്“
പ്രവചനം യാഥാർത്ഥ്യമാകയാണ്. കുടിവെള്ളത്തിനു വേണ്ടിയാകും അടുത്ത മഹായുദ്ധമെന്ന് ചുവരിൽ എഴുതിപ്പിടിപ്പിച്ചത് ആരാണ്. മനുഷ്യന്റെ അടങ്ങാത്ത അത്യാർത്തി എല്ലാം വെട്ടിപ്പിടിക്കണമെന്ന് അവനു പ്രേരണയാകുന്നു. അവൻ കാലുറപ്പിച്ച ഭൂമിയെതന്നെ പിളർത്തിനോക്കയാണ്. തന്റേതാക്കാൻ ഇനിയെന്താണ് ബാക്കി എന്ന സ്വാർത്ഥത.
കവിതയിലേതു പോലെ നിള ഒരഴുക്കുചാലാകയാണ്. വെള്ളത്തിൽ ഖരമാലിന്യങ്ങളും ഇരുമ്പിന്റെ അംശവും കൂടുതലാണെന്നാണ് പഠനം. ഭൂഗർഭ ജലത്തേയും അത് മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. കണക്കില്ലാതെ മണലൂറ്റുന്നു, ജലമൂറ്റുന്നു, വ്യാവസായിക മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നു. പുഴ മലിനമാകുന്നു. പരിസരങ്ങളിലെ കിണറുകൾ മലിനമാകുന്നു.
കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും പുതിയ ചമ്രവട്ടം പദ്ധതിയിൽ നിന്നും കിട്ടുമത്രേ... പക്ഷേ ഒരഴുക്കു തടാകമായി നിളമാറിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങിനെ ആശ്വസിക്കും. വാർത്ത കാണാം, താഴെ.
ലക്കും ലഗാനുമില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ചൂഷണം ഒരു പ്രദേശത്തിലെ ജലത്തെ മാത്രമല്ല സമൂഹത്തെ മൊത്തത്തിൽ മലിനമാക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന് മനസ്സിലാക്കാൻ നേരമില്ലാത്ത കാലത്തെ ഒരു ചമ്രവട്ടം പാലമെങ്ങിനെയാണ് സംരക്ഷിച്ചു നിർത്താൻ പോകുന്നതെന്ന് ഒരു പിടിയുമില്ല.
ഉത്സവാന്തരീക്ഷത്തില്‍ ചമ്രവട്ടം പാലം തുറന്നു: ഇരുകരയുമൊന്നായ്...
നിളയ്ക്കുകുറുകെ പാലത്തിലൂടെ ഇരുകരകളുമെത്തി. ഹൃദയത്തില്‍ ഇത്രനാള്‍ സൂക്ഷിച്ച മോഹം യാഥാര്‍ഥ്യമായതിന്റെ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം ഓരോ മനസ്സിലുമുണ്ടായിരുന്നു. അവര്‍ ഉള്ളംനിറഞ്ഞ് നടന്നപ്പോള്‍ പുഴയ്ക്കുമേലെ പോക്കുവെയിലില്‍ തിളങ്ങുന്ന മനുഷ്യപ്പാലം. ദൂരെനിന്ന് നോക്കുമ്പോള്‍ നിളയ്ക്കുമേലെ നിറഞ്ഞ ജനക്കൂട്ടം മാത്രം. ചരിത്രത്തെ ചാരെ നിര്‍ത്തുന്ന ചമ്രവട്ടത്ത് ആയിരങ്ങളാണ് അസുലഭനിമിഷത്തിന് സാക്ഷിയാകാനെത്തിയത്. കാലങ്ങളായി കാത്തിരുന്ന സുഹൃത്തിനെയെന്നവണ്ണം ആദ്യം അവര്‍ പാലത്തെ കണ്‍നിറയെ കണ്ടു. പിന്നെ പതുക്കെ തൊട്ടു... ചുവടുകള്‍ പിന്നീട് ദ്രുതമായി. ചിലര്‍ ഉത്സാഹത്തിമിര്‍പ്പില്‍ അക്കരയ്ക്ക് പാഞ്ഞു. ജനപ്രവാഹത്തില്‍ നിളയോരം വീര്‍പ്പുമുട്ടി. വൈകിട്ട് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും ആലത്തിയൂര്‍ പൂഴിക്കുന്നില്‍വച്ച് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ചമ്രവട്ടംപാലത്തിലേക്ക് ആനയിച്ചു. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി രാഷ്ട്രീയപ്രവര്‍ത്തകര്‍ പതാകകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഉദ്ഘാടന ചടങ്ങിനെ ആവേശഭരിതമാക്കി. ഉദ്ഘാടന ചടങ്ങ് നടന്ന നരിപ്പറമ്പിലും സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടി. അടുത്തായിട്ടും അകന്നിരുന്ന പൊന്നാനിയ്ക്കും തിരൂരിനും ഇത് ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള പാലം കൂടിയാണ്. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉയര്‍ന്നതോടെ രണ്ടുദേശവും ഒന്നായി.
"പാലോളിപ്പാല"ത്തില്‍ പുളകച്ചാര്‍ത്ത്
കേരളത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന ചമ്രവട്ടം പാലം നാടിന് സമര്‍പ്പിച്ചതോടെ ജനഹൃദയങ്ങളില്‍ പാലത്തിനൊപ്പംചേര്‍ന്ന പേരാണ് പാലോളി മുഹമ്മദ്കുട്ടി. ഇരുകരയിലെയും ജനത ഹൃദയത്തില്‍ത്തട്ടി പറഞ്ഞു- പാലോളിപാലത്തിലേയ്ക്ക് സ്വാഗതം. ഉദ്ഘാടനച്ചടങ്ങില്‍ വേറിട്ടുനിന്നതും ഏറെ തിളങ്ങിയതും നാടിന്റെ ചിരകാലസ്വപ്നം പൂവണിയിക്കാന്‍ പ്രയത്നിച്ച ഈ സൗമ്യനായ നേതാവായിരുന്നു. ചമ്രവട്ടം പദ്ധതിയുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിവരുന്നവര്‍പോലും പാലോളിയെന്ന മുന്‍ മന്ത്രിയുടെ സേവനത്തെ അംഗീകരിച്ചു. രാഷ്ട്രീയത്തിലുപരിയായി നാടിന്റെ വികസനത്തിനായി പ്രയത്നിച്ച പാലോളി മുഹമ്മദ്കുട്ടിയെന്ന മന്ത്രിയുണ്ടായിരുന്നില്ലെങ്കില്‍ ചമ്രവട്ടം പദ്ധതി ഇന്നും കടലാസില്‍ ഒതുങ്ങുമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഇത് അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ പ്രസംഗം ആരംഭിച്ചതുതന്നെ പാലോളിയുടെ പേരെടുത്ത് പ്രശംസിച്ചാണ്. ""പാലംപണി തുടങ്ങിയത് പാലോളി തന്നെ..."" എന്ന് പറഞ്ഞാണ് ആര്യാടന്‍ സംസാരിച്ചുതുടങ്ങിയത്. പ്രസംഗത്തിലുടനീളം പാലോളിയുടെയും കഴിഞ്ഞ സര്‍ക്കാരിന്റെയും പങ്ക് ആര്യാടന്‍ എടുത്തുപറയുകയും ചെയ്തു. ചടങ്ങില്‍ സംസാരിച്ചവരെല്ലാംതന്നെ ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ പാലോളി വഹിച്ച പങ്കിനെക്കുറിച്ച് വാചാലരായി. ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പാലോളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം കൈമാറി. സന്നദ്ധസംഘടനയായ കര്‍മയും അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചു. ജനായകന് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളും വേദിയ്ക്കരികിലെത്തിയിരുന്നു. ഒരു ജനപ്രതിനിധി എന്താവണമെന്നതിന് പാലോളി മുഹമ്മദ്കുട്ടിയുടെ ജീവിതം പഠിക്കണമെന്നാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ചമ്രവട്ടം സ്വദേശിയായ മോനുട്ടിയെന്ന 60-കാരന്റെ അഭിപ്രായം. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മോനുട്ടി മറന്നില്ല. ചുരുക്കത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിര്‍മാണ ജോലിക്കാരുടെയും ഒപ്പംനിന്ന് പ്രവര്‍ത്തിച്ച പാലോളിക്കുള്ള ആദരവുകൂടിയായി മാറി പാലത്തിന്റെ ഉദ്ഘാടന വേദി.
പണമില്ലാതെ പുഴ കടക്കേണ്ട
ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകുന്ന വാഹന ഉടമകളില്‍നിന്നും ടോള്‍ പിരിക്കും. ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 148.39 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 127 കോടി രൂപ ചെലവിലാണ് നിര്‍മാണം. ഇതില്‍ 95.2 കോടി രൂപ നബാര്‍ഡ് സഹായമാണ്. നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടോള്‍ പിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിവ് എന്ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരിയാടിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്്. എന്നാല്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍നിന്നും ടോള്‍ പിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. ഇതില്‍ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ടോള്‍ പിരിവാരംഭിച്ചാല്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന നിലപാടിലാണ് നാട്ടുകാര്‍. പാലത്തിന്റെ നിര്‍മാണത്തിന് പ്രധാനമായി ചുക്കാന്‍പിടിച്ച മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍ എന്നിവര്‍ ഇത് മുമ്പ് എടുത്ത തീരുമാനമല്ലെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപക്കുമുകളിലുള്ള പദ്ധതികള്‍ക്ക് ചുങ്കം പിരിക്കാമെന്നുള്ള നിയമത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.
Nainar Ponnani
ലോകത്തിലേക്ക് ഏറ്റവും സുന്ദരിയായി ബ്രഹ്മാവു പടച്ചുവിട്ട അഹല്ല്യയുടെ കഥയാണ് ചമ്രവട്ടം പാലത്തിനും പറയാനുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയൊക്കെയാണെങ്കിലും ഒരു സന്യാസിയുടെ ഭാര്യയായി ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടി വരികയും ഇന്ദ്രന്റെ സൂത്രപ്പണിയിൽ ചതിക്കപ്പെട്ട് ഭർത്താവിനാൽ ശപിക്കപ്പെട്ട് കല്ലായി തീരുകയും ശാപമോക്ഷത്തിനായി ശ്രീരാമന്റെ വരവുകാത്തുകിടക്കുകയും ചെയ്തു അഹല്ല്യ. സുന്ദരിയായ അഹല്ല്യയും പ്രയോജനപ്രദമായ പദ്ധതിയും പലയിടത്തും നേരിടുന്നത് ഒരേ അവസ്ഥ തന്നെ. അത് രാഷ്ട്രീയം.
കഥയിൽ അഹല്യ നീണ്ട പാറ ജീവിതത്തിൽ നിന്ന് മോചിതയാകുന്നത് ശ്രീരാമന്റെ പാദശ്പർശത്താലാണെങ്കിൽ മുൻ എംഎൽഎ പാലോളി മുഹമ്മദുകുട്ടിയുടെ ആർജ്ജവത്തിന്റെ ഫലമാണ് പൊന്നാനിക്കാരുടെ സ്വപ്നപദ്ധതിയുടെ യാഥാർത്ഥ്യമാകൽ. ഇന്ന് പൊന്നാനിയിൽ കണ്ടത് അതിന്റെ ആഘോഷമാണ്. 1984 ൽ തറക്കല്ലിട്ട പദ്ധതിക്ക് അങ്ങിനെ 2012 ൽ 28 വർഷത്തിനു ശേഷം ഉദ്ഘാടനമായിരിക്കുന്നു!
മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വ്യവസായ മന്ത്രി ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മുൻ എംഎൽഎ ശ്രീ പാലോളി മുഹമ്മദ് കുട്ടി, പൊന്നാനി എംഎൽഎ ശ്രീ. ശ്രീരാമകൃഷ്ണൻ, തവനൂർ എംഎൽഎ കെ.ടി. ജലീൽ എന്നിവരും സന്നിഹിതരായിരുന്നു.
ചമ്രവട്ടം പാലം ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം
ചമ്രവട്ടം പാലം ഉദ്ഘാടനം വിവിധ ദൃശ്യങ്ങൾ : പകർത്തിയത് സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ
Photo:Thaha Pni
Photo: Nazik Rahman
Photo: Liyakath MK
Photo: Unni Kadavanad
Photo: Unni Kadavanad
ചമ്രവട്ടം പാലം ഉദ്ഘാടനം -17-05-12. വിവിധ ദൃശ്യങ്ങൾ
ചരിത്രത്തെ ആധാരമാക്കി ഒരുകൂട്ടം നവാഗതർ ഒരുക്കുന്ന ചിത്രമാണ് കുന്ദാപുര. ഫെയ്സ്ബുക്കിലെ സൌഹൃദങ്ങളിൽ നിന്നുടലെടുത്ത കൂട്ടായ്മയാണ് ചരിത്രവും പ്രണയവും ഇഴചേർന്ന കുന്ദാപുരയെ ചലച്ചിത്രലോകത്തിനു സമർപ്പിക്കുന്നത്. കുന്ദാപുരയുടെ കൂടുതൽ വിശേഷങ്ങൾ റിപ്പോർട്ടറിൽ നിന്ന്