കൊല്ലന്റെ പടിയിൽ ചായക്കച്ചവടം  ചെയ്തുകൊണ്ടിരുന്ന കണ്ണത്ത് താമിക്കുട്ടിയേട്ടൻ നിര്യാതനായി. ഇന്നലെ (1-10-2012) രാവിലെ പതിനൊന്നു മണിയോടു കൂടിയായിരുന്നു മരണം. കടവനാട്, പള്ളപ്രം, കറുകത്തിരുത്തി ഭാഗത്ത് ഇദ്ദേഹത്തിന്റെ സല്ക്കാരം സ്വീകരിക്കാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ നട്ടിലെ പഴയ കാലത്തെക്കുറിച്ചു ഇത്രയതികം വിവരങ്ങൾ അറിയാവുന്ന ഒരാൾ വേറെ ഉണ്ടായിരിക്കും എന്നു തോന്നുന്നില്ല .വേണമെങ്കിൽ കടവനാടിന്റെ എൻസൈക്ളോപീഡിയ എന്ന വിശേഷണതിന് അർഹതയുള്ള ഏറ്റവും അനുയോജ്യനായ വ്യക്തി താമിക്കുട്ടിയേട്ടൻ ആയിരിക്കും. കടവനാടിന്റെ ഓരോ സ്പന്ദനവും കാലമെന്ന മാധ്യമത്തിലൂടെ ഇദ്ദേഹം നോക്കികണ്ടു. 
കടവനാടിന്റെ രാഷ്ട്രീയവും, മതപരവും, സാംസ്കാരികവുമായ എല്ലാ ചർച്ചകൾക്കും ഇദ്ദേഹത്തിന്റെ ചായക്കട വേദിയാവാറുണ്ട്. ആലങ്കാരികമായി പറയുകയാണെങ്കിൾ മിക്ക ചർച്ചകളിലും അധ്യക്ഷ പദവി അലങ്കരിക്കുന്നതും ഇദ്ദേഹമായിരിക്കും. രാവിലെ 4:30 മുതൽ തുടങ്ങുന്ന ചർച്ചകളും സംവാദങ്ങളും പ്രാദേശികമായ വാർത്തകളും കേൾക്കുന്നതിനും അതിൽ ഭാഗമാവാനും  ഒരുപാടു പേർ അതിരാവിലെ ഇവിടെ എത്താറുണ്ട്.  
ആധികാരികമായി പറയാൻ കഴിയുന്ന മറ്റൊരു കാര്യം ഞാൻ ഇവിടെ സൂചിപ്പിക്കാം ഈ കടയായിരുന്നു കടവനാടിന്റെ മാര്യേജ്ബ്യൂറോ.  ഒരുവിധം അനേക്ഷണങ്ങളുടെയെല്ലാം ആരംഭം തുടങ്ങുന്നത് ഇവിടെനിന്നായിരുന്നു അതുകോണ്ട് തന്നെ കടവനാടിന്റെ യുവാകൾക്ക് ഇദ്ദേഹത്തോട് ഒരു തരം പ്രത്യേക ബഹുമാനമായിരുന്നു.

താമിക്കുട്ടിയേട്ടൻ ഇന്ന് കടവനാടിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. താമിക്കുട്ടിയേട്ടന്‌ കടവനാട് മാഗസിന്റെ ആദരാഞ്ജലികൾ!



തയ്യാറാക്കിയത് : ശരത്ബാബു പുക്കയിൽ

 
Picture
പൊന്നാനി:വെളിയങ്കോട് പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കാന്‍ കടവനാട് പൂക്കൈത പുഴയില്‍ പാലം നിര്‍മാണത്തിനുള്ള പൈലിങ് തുടങ്ങി.

200 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും നടപ്പാതയോടുകൂടിയാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ചാവക്കാട് നാഷണല്‍ ഹൈവെ അതോറിറ്റിയാണ് പൈലിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൈലിങ്ങിനായി പൊന്നാനി നഗരസഭ ഏഴുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ടെന്ന് പദ്ധതി പ്രദേശത്തെ കൗണ്‍സിലര്‍മാരായ പുന്നക്കല്‍ സുരേഷും ആയിഷയും പറഞ്ഞു. കടവനാട് പ്രദേശത്തുള്ളവരുടെ ദീര്‍ഘകാല സ്വപ്നമാണ് പൂക്കൈത കടവ് പാലം. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പുഴയുടെ ഇരു കരകളിലും പുഴയിലും പാലം നിര്‍മിക്കാനുള്ള പാറ കണ്ടെത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് 20 കോടിയിലേറെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പൊന്നാനി നഗരസഭയില്‍നിന്ന് വെളിയങ്കോട് പഞ്ചായത്തിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം കുറയും.

മാത്രമല്ല ചമ്രവട്ടം പാലം വഴി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ചമ്രവട്ടം പള്ളപ്രം ദേശീയപാതയിലെ ഉറൂബ്‌നഗര്‍ വഴി പൂക്കൈത കടവ് പാലത്തിലൂടെ പോയാല്‍ 43 കിലോമീറ്ററോളം ലാഭിക്കാം.

സുഹൃത്തുക്കളെ മാതൃഭൂമിയിലെ ഈ സന്തോഷവാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്. അപ്ഡേറ്റു ചെയ്യുവാൻ കഴിയുന്നവർ http://www.facebook.com/photo.php?fbid=488547264493035&set=a.488546847826410.130216.100000132974934&&ref=nf# ഈ ഫെയ്സ്ബുക്ക് വിലാസത്തിൽ വിവരങ്ങളും ചിത്രങ്ങളും അപ്ഡേറ്റുചെയ്താൽ കിട്ടുന്ന മുറക്ക് കടവനാടുമാഗസിനിൽ പ്രസിദ്ധീകരിക്കുകയും വിദേശത്തുള്ള കടവനാട്ടുകാർക്ക് അതൊരു അനുഗ്രഹമാകുകയും ചെയ്യുമെന്ന് കരുതുന്നു. സഹകരിക്കുമെന്ന പ്രതീക്ഷയോടെ...
email: [email protected]

അനുബന്ധം :
“മെട്രോ റെയിലും ആകാശനഗരവുമല്ല ഒരു കൊച്ചുപാലം” കേൾക്കുന്നുണ്ടോ.... കേൾക്കുന്നുണ്ടോ....
                      അഞ്ചാംനമ്പർ പാലം ഒരു രാഷ്ട്രീയ തരികിട


 

പഴകിദ്രവിച്ചു വീഴാറായ ഓലപ്പുരയിൽ നിന്നും സഹായമഭ്യർത്ഥിക്കുന്ന ഒരു കുടുംബം :
കേട്ടില്ലെന്നു നടിക്കുന്ന അധികൃതർ

കിട്ടച്ചാച്ച എന്ന് കടവനാട്ടുകാർ സ്നേഹപൂർവ്വം വിളിച്ചിരുന്ന നാരോത്ത് വളപ്പിൽ കിട്ട എന്നവരുടെ വിധവയും കുട്ടികളും പഴകിദ്രവിച്ചു വീഴാറായ ഓലപ്പുരയിൽ നിന്നും മോചനം ആഗ്രഹിച്ചാണ് മുനിസിപ്പൽ അധികൃതരുടെ മുന്നിൽ ഒരു വീടിനായി യാചിച്ചു നിൽക്കുന്നത്. പല ഭവന പദ്ധതികൾ നഗരസഭയുടെ മുന്നിൽ വരുകയും പോകുകയും ചെയ്യുന്നു. അർഹതയുള്ളവരും ഇല്ലാത്തവരും പങ്കിട്ടെടുക്കുന്നു. എന്നാൽ ഈ ദരിദ്ര കുടുംബത്തെ മാത്രം ഒരു പദ്ധതിയും തേടിയെത്തുന്നില്ല. പല കാരണങ്ങൾ പറഞ്ഞ് പലയിടത്ത് വെച്ച് അവരുടെ സ്വപ്നം വഴിമാറിപ്പോകുന്നു.

മാഗസിൻ ഇവിടെ ഒരു കുടുമ്പത്തിന്റെ ദു:ഖം പങ്കുവെക്കുകയാണ്. അധികാരിവർഗ്ഗത്തിന്റെ ബധിരകർണ്ണങ്ങളിലേക്ക് തുളച്ചുകയറാനുള്ള ശക്തി മാഗസിന്റെ അലർച്ചകൾക്കുണ്ടോ എന്നറിയില്ല. ഒരു കൌൺസിലർ, ഒരു രാഷ്ട്രീയ പ്രവർത്തകൻ, അല്ലെങ്കിൽ ഏതെങ്കിലും ഒരു സാമൂഹ്യപ്രവർത്തകൻ മുങ്കയ്യെടുത്താൽ പരിഹരിക്കാവുന്ന ഒരു ചെറിയ നല്ലകാര്യം. അങ്ങിനെയാരുടെയെങ്കിലും കണ്ണില്പെടുമെന്ന പ്രതീക്ഷയാണ് ഈ കുറിപ്പിനു പിന്നിൽ. ഇനിയും പാതിവഴിയിൽ വീണുപോകാതെ, കടവനാട് പറങ്കിവളപ്പ് അമ്പലത്തിനടുത്ത് പൊളിഞ്ഞുവീഴാറായ ഓലപ്പുരയിൽ താമസിക്കുന്ന  കിട്ടച്ചാച്ചയുടെ കുടുംബത്തിന്റെ സ്വപ്നം ‘സുരക്ഷിതമായ ഒരു വീട്’ യാഥാർത്ഥ്യമാകട്ടെ എന്ന് ആശിക്കുന്നു.

കുറിപ്പിന് ആധാരം : http://www.facebook.com/kadavanadmagazine/posts/137567036376606


 
Picture
കുടിവെള്ള   പദ്ധതിക്കായി കടവനാട് ഇറക്കിയ  പൈപ്പ് Photo: Unni Kadavanad
കടവനാടിനു വേണ്ടി പ്രത്യേക കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച പൊന്നാനി നഗരസഭയ്ക്കും തീരദേശ വികസന കോർപ്പറേഷനും കടവനാട് മാഗസിന്റെ നന്ദി അറിയിക്കുന്നു.

പദ്ധതിയെക്കുറിച്ചുള്ള മാതൃഭൂമി വാർത്ത:

പൊന്നാനി: കാലങ്ങളായുള്ള കടവനാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന പൊന്നാനി നഗരസഭയിലെ കിഴക്കന്‍ മേഖലയായ കടവനാട്ടെ ശുദ്ധജലവിതരണം പുനഃസ്ഥാപിക്കാന്‍ 40 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ജല അതോറിറ്റിയുടെ ചമ്രവട്ടം ജങ്ഷനിലെ ടാങ്കില്‍നിന്ന് കടവനാട് ഭാഗതേക്ക് വെള്ളമെത്തിക്കുന്നത് വ്യാസം കുറഞ്ഞ കാലഹരണപ്പെട്ട പൈപ്പുകള്‍ വഴിയാണ്. കടവനാട് ഭാഗത്തേക്ക് ശുദ്ധജലമെത്തുന്ന െൈപപ്പ് വലുപ്പം കൂട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇനിമുതല്‍ തൃക്കാവ് മഹിളാസമാജത്തിനടുത്തെ ടാങ്കില്‍ നിന്നായിരിക്കും വെള്ളം വിതരണംചെയ്യുക.

കടവനാട് മേഖലയിലെ വീടുകളില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതി നേരത്തെ തുടങ്ങിയിട്ടുണ്ട്. തീരദേശ മേഖലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് 30 ലക്ഷം രൂപയുടെ പദ്ധതിയില്‍ 20 ലക്ഷം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിപ്രകാരവും 20 ലക്ഷം തീരദേശ വികസന കോര്‍പ്പറേഷനില്‍ നിന്നുമാണ്.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കടവനാട് പടന്നേലകത്ത് ക്ഷേത്രപരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ബീവി നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനി അധ്യക്ഷതവഹിച്ചു. എം. ഹൈദരലി, എം.പി. സീനത്ത്, പുന്നക്കല്‍ സുരേഷ്, സി.പി. മുഹമ്മദ്കുഞ്ഞി, ആയിഷ അബ്ദു, മുള്ളത്ത് സതി, എം. റീന, ഷീബ സുരേഷ്, നഗരസഭാ സൂപ്രണ്ട് രാജന്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ കുമാരി മിനി എന്നിവര്‍ പ്രസംഗിച്ചു.

അനുബന്ധം : ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിച്ചു കടവനാട് ഹരിജന്‍ കോളനി..!!
 
ആറെസ്സെസ് - സിപിയെം സംഘർഷഭൂപടത്തിലേക്ക് കടവനാടിനെക്കൂടി കൂട്ടിച്ചേർക്കാതിരിക്കാൻ ആർജ്ജവമുള്ള രാഷ്ട്രീയ നേതൃത്വം ഇടപെടൽ നടത്തണം. കേരളം കണ്ട പല രാഷ്ട്രീയ സംഘട്ടനങ്ങളും ചോരത്തിളപ്പിന്റെ യുവത്വത്തെ യാഥാർത്ഥ്യബോധത്തോടെ നയിക്കാൻ കഴിവില്ലാത്ത നേതൃത്വങ്ങളുടെ ഫലമാണ്. യുവജനതയെ അവരുടെ രാഷ്ട്രീയം എന്തിനുവേണ്ടിയുള്ളതാണ് എന്നെങ്കിലും വ്യക്തമായി മനസ്സിലാക്കാൻ നേതൃത്വം ശ്രമിക്കണം. സംഘശക്തിയായിരിക്കുക എന്നത് നല്ലതു തന്നെ. ആ സംഘബലത്തെ എന്തിനുവേണ്ടി ഉപയുക്തമാക്കണം എന്ന് തീരുമാനിക്കപ്പെടുന്നതിലാണ് സംഘമായിരിക്കുന്നതിന്റെ വിജയം. സംഘമായിരിക്കുന്നതിന്റെ അഹങ്കാരം കാണിക്കുക എന്നതല്ല രാഷ്ട്രീയപ്രവർത്തനം എന്ന് യുവത്വം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കടവനാടിന് പരിഹരിക്കപ്പേടേണ്ട അനവധി പ്രശ്നങ്ങളുണ്ടായിരിക്കെ അവക്കുവേണ്ടി ഒന്നിച്ചു നിൽക്കാതെ തമ്മിൽ തല്ലിക്കൊണ്ടിരിക്കുക എന്നത് എന്തു രാഷ്ട്രീയപ്രവർത്തനമാണ് എന്ന് നേതാക്കൾ ചിന്തിക്കുന്നത് നന്നായിരിക്കും. തമ്മിൽ തലല്ലി ജയിക്കുക എന്നതാണോ നിങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം.

ഇത്തിക്കാട്ടു റോഡു നിറയെ കാവിക്കോട്ട എന്ന് ഫ്ലക്സുവെക്കുകയും അതിനെ കാവിപുതയ്ക്കുകയും ചെയ്യുന്നതുകൊണ്ട് ആ ഭാഗത്തുള്ള മുസ്ലീം കുടുമ്പങ്ങളിലേക്ക് വിവാഹാലോചനകൾ വരുന്നില്ല എന്ന പ്രശ്നം പോലീസ് സ്റ്റേഷനിലെത്തുകയും പോലീസ് നടപടിയെടുക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. ഒരു മേഖലയിലെ ഒരു സമുദായക്കാരായ കുടുമ്പക്കാരുടെ വിവാഹം മുടക്കുക എന്നത് എത്ര ലജ്ജാവഹമായ പ്രവർത്തനമാണെന്നും അത് രാഷ്ട്രീയപ്രവർത്തനമെല്ലെന്നും മനസ്സിലാക്കാനുള്ള വിവരം നയിക്കുന്നവർക്കില്ല എന്നതു നിൽക്കട്ടെ, അങ്ങിനെ ഒരു പരാതി നൽകിയത് ഒരു സിപി‌എം നേതാവാണെന്നു പറഞ്ഞ് അദ്ദേഹത്തെ ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. അതിന്റെ പേരിൽ പ്രകടനവും പൊതുയോഗവും ഇന്നലെ കൈരളിഗ്രന്ഥാലയത്തിനടുത്ത് സിപി‌എംകാരുടെ വകയായി നടന്നു. ഇന്ന് പകരം ആറെസ്സെസ്സുകാരും നടത്തുമായിരിക്കും. ഇവരെ നയിക്കുന്നവരേ നിങ്ങളാലോചിക്കുക നിങ്ങൾ എന്തു രാഷ്ട്രീയ പ്രവർത്തനമാണു നടത്തുന്നത്. ആർക്കുവേണ്ടിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. രാഷ്ട്രത്തിനുവേണ്ടിയാണെങ്കിൽ സംഘർഷങ്ങളിൽ നിന്ന് രാഷ്ട്രം എന്തു നേട്ടമാണുണ്ടാക്കുക. നിരവധി കുടുംബങ്ങൾ കൂടിയതാണു സമൂഹമെന്നിരിക്കെ, കുടുംബങ്ങളിലെ കുട്ടികളും സ്ത്രീകളും പുറത്തേക്കു പോകുന്ന അവരുടെ കുടുമ്പനാഥനെയോർത്ത് ഭീതിയോടെ ഇരിക്കേണ്ടിവരിക എന്നത് നിങ്ങൾ നാടിനു വേണ്ടി പ്രവർത്തിക്കുന്ന നന്മയാണെന്ന് കരുതുന്നുണ്ടൊ....?

നേതാക്കളേ ഒരു സമൂഹത്തിനു വേണ്ടി നിങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും നല്ല പ്രവർത്തനം ഒന്നിച്ചിരുന്ന് സംഘർഷത്തിന് അയവുവരുത്താനുള്ള നടപടികൾ എടുക്കുക എന്നതാണ്. തെറ്റു മനസ്സിലാക്കി പ്രവർത്തിക്കാൻ അണികളെ ഉദ്ബുദ്ധരാക്കുക എന്നതാണ്. നാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഒന്നിച്ചു നിന്ന് നേടിയെടുക്കുക എന്നതാണ്.

ശുഭപ്രതീക്ഷയോടെ.....

കെ എസ് കടവനാട്


 
ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിച്ചു കടവനാട് ഹരിജന്‍ കോളനി..!


കഴിഞ്ഞ രണ്ടു മാസമായി ശുദ്ധജല വിതരണം പാടെ നിലച്ചുപോയതിനാല്‍ കടവനാട് ഹരിജന്‍ കോളനിവാസികള്‍ ദുരിതത്തില്‍ കഴിയുന്നു.. പട്ടികജാതി ക്ഷേമത്തിനെന്ന പേരില്‍ വീടുകള്‍ തോറും വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കിയിരുന്നു.. കണക്ഷന്‍ ലഭിച്ചും നാളിതുവരെ ആ പൈപ്പുകളില്‍ നിന്നും തുള്ളി വെള്ളം ലഭിച്ചിട്ടില്ല.. മാത്രവുമല്ല കഴിഞ്ഞ രണ്ടുമാസക്കാലമായി പഞ്ചായത്ത് പൈപുകളില്‍ നിന്നും ലഭിച്ചിരുന്ന കുടിവെള്ളവിതരണം പൂര്‍ണ്ണമായും സ്തംപിച്ചതിനാല്‍ നാട്ടുകാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്... 

കടവനാട് വാരിയത്ത് പടി റോഡില്‍ പഴയ കള്ളുഷാപ് മുതല്‍ മീനാക്ഷിപാലം വരെയാണ് പൂര്‍ണ്ണമായും വിതരണം നിലച്ചത്.. ഈ ഭാഗത്ത്‌ താമസിക്കുന്ന ഹരിജനങ്ങളുള്‍പ്പെടുന്ന നൂറ്റന്‍പതോളം കുടുമ്പങ്ങളാണ് ദുരിതമനുഭവിക്കുന്നത്.. ഈ ഭാഗത്തെ പൈപ്പുകള്‍ അടഞ്ഞത് മൂലമാണ് ഈ പ്രദേശത്തേക്ക് വെള്ളം ലഭിക്കാത്തത് എന്നതിനാല്‍ വാട്ടര്‍ അതോരിട്ടിക്കാര്‍ കഴിഞ്ഞവര്‍ഷം പുതിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു.. പക്ഷെ ഈ വര്‍ഷവും ഈ പ്രദേശം കുടിവെള്ളത്തിന്റെ പേരില്‍ ബുദ്ധിമുട്ടുമ്പോള്‍ തക്കതായ പരിഹാര മാര്‍ഗ്ഗം കാണാതെ അധികാരികള്‍ കഴിഞ്ഞ വര്‍ഷത്തെപോലെ ആ ഭാഗത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ചെറിയ വാഹനത്തില്‍ വെള്ളമെത്തിക്കുകയാണ്... .. ഇത് മൂലം റോഡിനു ഇരുവശത്തുമുള്ളവര്‍ക്ക് മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂ... 


പടുന്നെലകത്തു ക്ഷേത്ര പരിസരത്ത് താമസിക്കുന്ന അന്‍പതോളം കുടുമ്പങ്ങള്‍ ആ ഭാഗത്തേക്ക്‌ വാഹന സൗകര്യം ഇല്ലാത്തത് മൂലം വെള്ളവുമില്ല എന്ന അവസ്ഥയിലാണ്.. പുഴയാലും തോടുകളാലും ചുറ്റപ്പെട്ട കടവനാട്ടില്‍ കിണറുകളിലെല്ലാം ലഭിക്കുന്നതു ഉപ്പുവെള്ളം ആയതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കനിവില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ്..!!  

പരിസരങ്ങളില്‍ നടക്കുന്ന വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ഞങ്ങള്‍ നാട്ടുകാര്‍ കുടിവെള്ളത്തിനായി പോകുന്നത് വെളിയങ്കോട്ടെയും പുതുപൊന്നാനിയിലെയും വീടുകളിലേക്കാണ് .. അവിടുത്തെ നല്ല മനസ്സുള്ള ആളുകളുടെ സഹകരണം എടുത്തു പറയേണ്ട ഒരു കാര്യവുമാണ് .. നാട് മുഴുവന്‍ വികസനത്തിന്റെ കുതിപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ്.. 


അധികാരികള്‍ ഞങ്ങളുടെ ദയനീയാവസ്ഥ മനസ്സിലാക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് ..ഒരു കടവനാട്ടുകാരന്‍....!!!! 


എഴുതിയത് സിദ്ധീഖ് കടവനാട്
 
കഴിഞ്ഞ ദിവസം കൊട്ടി ഘോഷിച്ചു ഉത്ഘാടനം ചെയ്യപ്പെട്ട നമ്മുടെ അഞ്ചാം നമ്പര്‍ പാലം ആണിത്...!! ഈ കാണുന്ന അവസ്ഥക്കാണ്‌ ഒരു മാറ്റം വേണമെന്ന് പറയുന്നത്..!! ഈ പാലത്തിലൂടെ അല്ലെങ്കില്‍ ഇതുപോലെയുള്ള പാലങ്ങളിലൂടെ സഞ്ചരിച്ചു പരിജയമില്ലാത്ത ഒരാള്‍ക്ക് തന്റെ ബൈക്ക് മറുകരയില്‍ എത്തിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്.. നാട്ടുകാര്‍ ഇതെല്ലാം ശീലിച്ചത് കൊണ്ട് ഈ കയറ്റിറക്കം ഒരു പ്രശ്നമല്ലാതായിരിക്കുന്നു...!!! ഇത് താല്‍ക്കാലിക നടപ്പാലം എന്നാ രീതിയില്‍ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്... കൊണ്ക്രീറ്റിന്റെയോ ഇരുമ്പിന്റെയോ തൂണല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.. കുറച്ചു തെങ്ങിന്‍ കുറ്റികള്‍ താഴെ നാട്ടി അതിനു മുകളിലൂടെ നന്നായി മിനിക്കിയെടുതിരിക്കയാണ്...!! ഈ പാലം കണ്ടാല്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാം ഈ പാലത്തിന്റെ ആയുസ്സ് എത്രമാത്രം ഉണ്ടാകും എന്ന്... ഇത് പ്രതികരിക്കുന്നവരുടെ വായടപ്പിക്കാനുള്ള തന്ത്രം മാത്രമാണ്...അല്ലാതെ നാട്ടുകാരുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിത്തന്ന പാലമല്ല... !! --
എഴുതിയത് : സിദ്ധീഖ് കടവനാട്
 
Picture
ഫോട്ടോ: സിദ്ധിഖ് കടവനാട്
നഗരങ്ങളിൽ ‘വൻ‘ വികസനം കൊണ്ടു വരുന്ന പദ്ധതികളോടുള്ള എതിർപ്പല്ല, നിങ്ങൾ കൊണ്ടു വന്നോളൂ, പക്ഷേ ഞങ്ങൾകൂടി നൽകുന്ന നികുതിപ്പണത്തിന്റെ ഒരു ചെറിയ ഭാഗം കൊണ്ട്  എന്തെങ്കിലും ഞങ്ങൾക്കും തിരിച്ചു തരൂ എന്നാണ് കടവനാടുപോലുള്ള ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് അധികാരികളോട് പറയാനുള്ളത്. ഗ്രാമപ്രദേശം നഗരമാലിന്യങ്ങളുടെ നിക്ഷേപസ്ഥലമാണെന്നും അവിടുത്തുകാർ വെറും നഗരമാലിന്യങ്ങളാണെന്നും കരുതുന്ന അധികാരികളോടുള്ള വെറുപ്പ് ഉള്ളിലും പേറിയാണ് ഓരോഗ്രാമീണനും ജീവിക്കുന്നത്. ഓരോ ഇലക്ഷനും വാഗ്ദാനങ്ങൾ കൊടുത്ത് തിരിഞ്ഞു നോക്കാതിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവനോട് ‘അടുത്ത തവണയാകട്ടെ കാണിച്ചുതരാമെന്ന്’ മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാകും ഭൂരിഭാഗവും. പക്ഷേ ഇലക്ഷനടുക്കുന്നതോടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് വീണ്ടും ചെല്ലും വോട്ടുകുത്താൻ. കടവനാട്ടുകാർ കഴിഞ്ഞതവണ രണ്ടുപേരെ തുല്ല്യ വോട്ടിൽ നിർത്തിയത് രണ്ടു പേരോടുമുള്ള തുല്ല്യ എതിർപ്പിനെയാകണം സൂചിപ്പിക്കുന്നത്. 

നഗരത്തിലുള്ളവനും ഗ്രാമത്തിലുള്ളവനുമെന്നില്ല നികുതിയുടെ കാര്യത്തിൽ. തുല്ല്യം. ഒരു പേസ്റ്റോ ഒരു തീപ്പെട്ടിയോ വാങിയാൽ കൊടുക്കുന്നത് തുല്ല്യ നികുതി. വൻ പ്രൊജക്ടുകൾ വേണമെന്ന് ഒരു ഗ്രാമീണനും ആഗ്രഹിക്കുന്നില്ല. ഒരു നല്ല റോഡ്, ഒരു പാലം, കുടിവെള്ളം, ഇരുട്ടുമാറ്റാനിത്തിരി വൈദ്യുതി... അത്രയൊക്കെയേ ഉള്ളൂ അവന്റെ ആഗ്രഹങ്ങൾ.

കടവനാടിനെ പുതു പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് ‘മുല്ലപ്പൂവിപ്ലവം’ കൊണ്ടുവന്ന സോഷ്യൽ നെറ്റുവർക്കുസൈറ്റിൽ കണ്ട ഒരു പോസ്റ്റിൽ സിദ്ധീഖ് കടവനാട് പറയുന്നു  മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കടവനാട് എന്ന ഞങ്ങളുടെ ഈ തനി നാടന്‍ ഗ്രാമത്തില്‍ നിന്നും ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികളും അത് പോലെ റേഷന്‍ കട , ആശുപത്രി മറ്റു ഓഫീസുകള്‍ തുടങ്ങിയവയിലെക്കൊക്കെ എളുപ്പത്തില്‍ എത്തിച്ചേരാനും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ്‌ ആയ പുതുപൊന്നാനിയില്‍ എത്തുവാനും ഉള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ഈ കാണുന്ന അഞ്ചാം നമ്പര്‍ നടപ്പാലം ..!!! ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച പാലം എട്ടു വര്‍ഷങ്ങള്‍ക്കു മുന്പ് കാല്നടക്ക് യോഗ്യമാല്ലതായി.. അതിനു ശേഷം ആ പാലതിനടുതായി വീണ്ടും ഒരു പാലം നിര്‍മിച്ചു .. നിര്‍മാണത്തിലെ അപാകത മൂലം വെറും രണ്ടു വര്ഷം കൊണ്ട് അതും നിലം പൊത്തി ...!! അതിനു ശേഷം ഇങ്ങോട്ട് താല്‍ക്കാലിക പാലങ്ങളുടെ ഘോഷയാത്രയാണ് ...!! ഇപ്പോള്‍ അവിടെ നമുക്ക് കാണാന്‍ കഴിയുക നൂറു മീറ്റര്‍ പരിധിയില്‍ ഏഴു പാലങ്ങളാണ് .. ഇതില്‍ മൂന്നെണ്ണം നാട്ടുകാര്‍ നിര്‍മിച്ച താല്‍കാലിക പാലങ്ങളാണ്...!!!! പക്ഷെ ഇത്രയും പാലങ്ങള്‍ ഉണ്ടായിട്ടും പ്രദേശവാസികളായ ഞങ്ങള്‍ക്ക് കടത്തു വള്ളം ആശ്രയിക്കേണ്ടിയിരിക്കുന്നു ...!! ഒഴുക്ക് പൂര്‍ണമായും നിലച്ചു വളരെ മലിനമായിക്കിടക്കുന്ന കനോലികനാലിലെ വെള്ളം കാരണം തോണിയാത്രയും ദുസ്സഹമായിരിക്കുന്നു...!! പക്ഷെ പൊന്നാനി മുന്സിപ്പാലിട്ടിയിലെ രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തിലെ ആരും തന്നെ ഇതിനെതിരെ മുന്നോട്ടു വരുകയോ , ഗതാകത യോഗ്യമായ ഒരു പാലതിനായി ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നത് ദുഖകരമായ ഒരു കാര്യമായി ഉണര്തുകയുമാണ്.... !! “

കേൾക്കുന്നുണ്ടോ അധികാരികളേ കേൾക്കുന്നുണ്ടോ.... ഒരു ഗ്രാമത്തിന്റെ രോദനം. നറുക്കെടുപ്പിന്റെ ബലത്തിൽ ഭരിച്ചുപോരുന്ന മുനിസിപ്പാലിറ്റിയോടും രണ്ടു സീറ്റിന്റെ ബലത്തിൽ ഭരിക്കുന്ന സംസ്ഥാനസർക്കാരിനോടും കൂടിതന്നെ. നിങ്ങളുടെ ഭൂരിപക്ഷമിങ്ങനെ തുമ്മിയാൽതെറിക്കുന്നതായിപ്പോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കാനുള്ള മനസ്സൊന്നും നിങ്ങൾക്കുണ്ടാകില്ലെന്നറിയാം. ഒന്നു പറയാം പൊതുജന രോഷത്തെ നിങ്ങൾ നേരിടേണ്ടി വരിക തന്നെ ചെയ്യും.

പൊന്നാനി എം എൽ എ ശ്രീരാമകൃഷനോടു കൂടിയുള്ള അഭ്യർത്ഥനയായി ഈ ലിങ്ക് അയക്കുന്നു. കടവനാട്ടുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുമെന്ന്  കരുതാം. ഓരുവെള്ളം കയറുന്നതിന്റെ പ്രശ്നങ്ങൾ(കുടിവെള്ളപ്രശ്നം), വൈദ്യുതിപ്രശ്നങ്ങൾ, കേടുവന്ന റോഡുകൾ, ഇടക്കിടെ പൊളിഞ്ഞുവീഴുന്ന പാലങ്ങൾ എന്നിവയ്ക്കുള്ള ശ്വാശ്വതപരിഹാരം മാത്രമാണു സർ ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾക്ക് മെട്രോ ട്രെയിനോ ആകാശനഗരമോ ആവശ്യമില്ല. വെറും വോട്ടു ബാങ്കുകളായി മാത്രം കാണാതെ ഞങ്ങൾക്കുവേണ്ടി തിരിച്ചും എന്തെങ്കിലുമൊക്കെ ചെയ്യുമ്മല്ലോ സർ.

കുടിവെള്ളപ്രശ്നം മൂലം മുടങ്ങിപ്പോയ നിരവദി വിവാഹങ്ങൾ ഉദാഹരണമായിട്ടുണ്ട്. മര്യാദക്കൊന്നെത്തിച്ചേരാൻ നല്ല റോഡില്ലാത്തതും കാരണമാണ്. അധികാരികളിൽ നിന്നുള്ള അവഗണന അയല്പ്രദേശത്തുകാരുടെ അവജ്ഞയിലേക്കെത്തിച്ചേർന്നിട്ടുണ്ട്. കുടിവെള്ളം വൈദ്യുതി റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടി വോട്ടുവാങിച്ചുപോയവർ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒരു പ്രദേശത്തിന്റെ തന്നെ അധ:സ്ഥിക്കു മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. വർഷാവർഷങ്ങളിൽ പുതുക്കിപ്പണിയുന്ന താത്കാലിക പാലങ്ങൾക്കു പകരം കടവനാടു പുതുപൊന്നാനിയെ ബന്ധിപ്പിച്ചുകൊണ്ടൊരു ഗതാഗതയോഗ്യമായ പാലം ഒരാവശ്യമാണ്. കാലം പുരോഗമിക്കയാണല്ലോ... പാലപ്പെട്ടിയിൽ നിന്നോ വെളിയങ്കോടു നിന്നോ പുതുപൊന്നാനിയിൽ നിന്നോ ആരംഭിക്കുന്ന ഒന്നോ രണ്ടോ ബസ് ആ പാലത്തിലൂടെ സ്കൂൾസമയത്തെങ്കിലും എടപ്പാളിലേക്കോടട്ടെ. അത് ഒരു ‘ഠാ’ വട്ടത്തിന് വലിയൊരു ആശ്വാസമാകുമെന്നതിന് സംശയമേതുമില്ല തന്നെ.

ലേഖനത്തിന് ആസ്പദമായ  സിദ്ധീഖ് കടവനാട് ന്റെ ഫെയ്സ്ബൂക്ക് ലിങ്ക് http://www.facebook.com/photo.php?fbid=343975042304605&set=a.335987139770062.71594.100000763367205&type=3&theater

എഴുതിയത് കെ.എസ് കടവനാട്