Picture
പൊന്നാനി:വെളിയങ്കോട് പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കാന്‍ കടവനാട് പൂക്കൈത പുഴയില്‍ പാലം നിര്‍മാണത്തിനുള്ള പൈലിങ് തുടങ്ങി.

200 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും നടപ്പാതയോടുകൂടിയാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ചാവക്കാട് നാഷണല്‍ ഹൈവെ അതോറിറ്റിയാണ് പൈലിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൈലിങ്ങിനായി പൊന്നാനി നഗരസഭ ഏഴുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ടെന്ന് പദ്ധതി പ്രദേശത്തെ കൗണ്‍സിലര്‍മാരായ പുന്നക്കല്‍ സുരേഷും ആയിഷയും പറഞ്ഞു. കടവനാട് പ്രദേശത്തുള്ളവരുടെ ദീര്‍ഘകാല സ്വപ്നമാണ് പൂക്കൈത കടവ് പാലം. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പുഴയുടെ ഇരു കരകളിലും പുഴയിലും പാലം നിര്‍മിക്കാനുള്ള പാറ കണ്ടെത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് 20 കോടിയിലേറെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പൊന്നാനി നഗരസഭയില്‍നിന്ന് വെളിയങ്കോട് പഞ്ചായത്തിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം കുറയും.

മാത്രമല്ല ചമ്രവട്ടം പാലം വഴി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ചമ്രവട്ടം പള്ളപ്രം ദേശീയപാതയിലെ ഉറൂബ്‌നഗര്‍ വഴി പൂക്കൈത കടവ് പാലത്തിലൂടെ പോയാല്‍ 43 കിലോമീറ്ററോളം ലാഭിക്കാം.

സുഹൃത്തുക്കളെ മാതൃഭൂമിയിലെ ഈ സന്തോഷവാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്. അപ്ഡേറ്റു ചെയ്യുവാൻ കഴിയുന്നവർ http://www.facebook.com/photo.php?fbid=488547264493035&set=a.488546847826410.130216.100000132974934&&ref=nf# ഈ ഫെയ്സ്ബുക്ക് വിലാസത്തിൽ വിവരങ്ങളും ചിത്രങ്ങളും അപ്ഡേറ്റുചെയ്താൽ കിട്ടുന്ന മുറക്ക് കടവനാടുമാഗസിനിൽ പ്രസിദ്ധീകരിക്കുകയും വിദേശത്തുള്ള കടവനാട്ടുകാർക്ക് അതൊരു അനുഗ്രഹമാകുകയും ചെയ്യുമെന്ന് കരുതുന്നു. സഹകരിക്കുമെന്ന പ്രതീക്ഷയോടെ...
email: [email protected]

അനുബന്ധം :
“മെട്രോ റെയിലും ആകാശനഗരവുമല്ല ഒരു കൊച്ചുപാലം” കേൾക്കുന്നുണ്ടോ.... കേൾക്കുന്നുണ്ടോ....
                      അഞ്ചാംനമ്പർ പാലം ഒരു രാഷ്ട്രീയ തരികിട


 
അറബിക്കടലും നിളയും ബിയ്യം കായലും കടവനാട്ടെ പുഴയും ഇടശ്ശേരിയൻ ഭാഷയിൽ "ചീറിയലറുമലയാഴിയാം വാക്യത്തിന്നു കീഴ്‌വരയിട്ടപോലാം കനോലിക്കനാലും " കെട്ടിപ്പുണർന്നും പൊട്ടിച്ചിരിച്ചും പരിഭവം പറഞ്ഞും പൊന്നാനിയുടെ ഞരമ്പുകളും വരമ്പുകളുമാകുന്നുണ്ട്. കൊടും വേനലിൽ നേർത്തു പോകാറുണ്ട്. എങ്കിലും ജലസുലഭമാണ് പ്രദേശം. വെള്ളത്തിലെ ലവണാംശം പലയിടത്തും വില്ലനാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ചമ്രവട്ടം പദ്ധതി അതിനു പരിഹാരമാകുമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്നു.

പത്തറുപതു കൊല്ലം മുൻപ് കുറ്റിപ്പുറം പാലം ഉയർന്നു പൊങ്ങിയ സമയം. പാലത്തിൽ നിന്ന് നിളയിലേക്കു നോക്കി നിൽക്കവേ, മനുഷ്യന്റെ നിരുത്തരവാദപരമായ പ്രകൃതിവിഭവങ്ങളോടുള്ള സമീപനം വിദൂരമല്ലാത്ത ഭാവിയിൽ  പുഴയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് ഇടശ്ശേരി പ്രവചിക്കുന്നു.

“കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്“

പ്രവചനം യാഥാർത്ഥ്യമാകയാണ്. കുടിവെള്ളത്തിനു വേണ്ടിയാകും അടുത്ത മഹായുദ്ധമെന്ന് ചുവരിൽ എഴുതിപ്പിടിപ്പിച്ചത് ആരാണ്. മനുഷ്യന്റെ അടങ്ങാത്ത അത്യാർത്തി എല്ലാം വെട്ടിപ്പിടിക്കണമെന്ന് അവനു പ്രേരണയാകുന്നു. അവൻ കാലുറപ്പിച്ച ഭൂമിയെതന്നെ പിളർത്തിനോക്കയാണ്. തന്റേതാക്കാൻ ഇനിയെന്താണ് ബാക്കി എന്ന സ്വാർത്ഥത.

കവിതയിലേതു പോലെ നിള ഒരഴുക്കുചാലാകയാണ്. വെള്ളത്തിൽ ഖരമാലിന്യങ്ങളും ഇരുമ്പിന്റെ അംശവും കൂടുതലാണെന്നാണ് പഠനം. ഭൂഗർഭ ജലത്തേയും അത് മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. കണക്കില്ലാതെ മണലൂറ്റുന്നു, ജലമൂറ്റുന്നു, വ്യാവസായിക മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നു. പുഴ മലിനമാകുന്നു. പരിസരങ്ങളിലെ കിണറുകൾ മലിനമാകുന്നു.

കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും പുതിയ ചമ്രവട്ടം പദ്ധതിയിൽ നിന്നും കിട്ടുമത്രേ... പക്ഷേ ഒരഴുക്കു തടാകമായി നിളമാറിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങിനെ ആശ്വസിക്കും. വാർത്ത കാണാം, താഴെ.

ലക്കും ലഗാനുമില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ചൂഷണം ഒരു പ്രദേശത്തിലെ ജലത്തെ മാത്രമല്ല സമൂഹത്തെ മൊത്തത്തിൽ മലിനമാക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന് മനസ്സിലാക്കാൻ നേരമില്ലാത്ത കാലത്തെ ഒരു ചമ്രവട്ടം പാലമെങ്ങിനെയാണ് സംരക്ഷിച്ചു നിർത്താൻ പോകുന്നതെന്ന് ഒരു പിടിയുമില്ല.
 

ഉത്സവാന്തരീക്ഷത്തില്‍ ചമ്രവട്ടം പാലം തുറന്നു: ഇരുകരയുമൊന്നായ്...

Picture
നിളയ്ക്കുകുറുകെ പാലത്തിലൂടെ ഇരുകരകളുമെത്തി. ഹൃദയത്തില്‍ ഇത്രനാള്‍ സൂക്ഷിച്ച മോഹം യാഥാര്‍ഥ്യമായതിന്റെ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം ഓരോ മനസ്സിലുമുണ്ടായിരുന്നു. അവര്‍ ഉള്ളംനിറഞ്ഞ് നടന്നപ്പോള്‍ പുഴയ്ക്കുമേലെ പോക്കുവെയിലില്‍ തിളങ്ങുന്ന മനുഷ്യപ്പാലം. ദൂരെനിന്ന് നോക്കുമ്പോള്‍ നിളയ്ക്കുമേലെ നിറഞ്ഞ ജനക്കൂട്ടം മാത്രം. ചരിത്രത്തെ ചാരെ നിര്‍ത്തുന്ന ചമ്രവട്ടത്ത് ആയിരങ്ങളാണ് അസുലഭനിമിഷത്തിന് സാക്ഷിയാകാനെത്തിയത്. കാലങ്ങളായി കാത്തിരുന്ന സുഹൃത്തിനെയെന്നവണ്ണം ആദ്യം അവര്‍ പാലത്തെ കണ്‍നിറയെ കണ്ടു. പിന്നെ പതുക്കെ തൊട്ടു... ചുവടുകള്‍ പിന്നീട് ദ്രുതമായി. ചിലര്‍ ഉത്സാഹത്തിമിര്‍പ്പില്‍ അക്കരയ്ക്ക് പാഞ്ഞു. ജനപ്രവാഹത്തില്‍ നിളയോരം വീര്‍പ്പുമുട്ടി. വൈകിട്ട് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും ആലത്തിയൂര്‍ പൂഴിക്കുന്നില്‍വച്ച് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ചമ്രവട്ടംപാലത്തിലേക്ക് ആനയിച്ചു. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി രാഷ്ട്രീയപ്രവര്‍ത്തകര്‍ പതാകകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഉദ്ഘാടന ചടങ്ങിനെ ആവേശഭരിതമാക്കി. ഉദ്ഘാടന ചടങ്ങ് നടന്ന നരിപ്പറമ്പിലും സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടി. അടുത്തായിട്ടും അകന്നിരുന്ന പൊന്നാനിയ്ക്കും തിരൂരിനും ഇത് ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള പാലം കൂടിയാണ്. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉയര്‍ന്നതോടെ രണ്ടുദേശവും ഒന്നായി.

"പാലോളിപ്പാല"ത്തില്‍ പുളകച്ചാര്‍ത്ത്

Picture
കേരളത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന ചമ്രവട്ടം പാലം നാടിന് സമര്‍പ്പിച്ചതോടെ ജനഹൃദയങ്ങളില്‍ പാലത്തിനൊപ്പംചേര്‍ന്ന പേരാണ് പാലോളി മുഹമ്മദ്കുട്ടി. ഇരുകരയിലെയും ജനത ഹൃദയത്തില്‍ത്തട്ടി പറഞ്ഞു- പാലോളിപാലത്തിലേയ്ക്ക് സ്വാഗതം. ഉദ്ഘാടനച്ചടങ്ങില്‍ വേറിട്ടുനിന്നതും ഏറെ തിളങ്ങിയതും നാടിന്റെ ചിരകാലസ്വപ്നം പൂവണിയിക്കാന്‍ പ്രയത്നിച്ച ഈ സൗമ്യനായ നേതാവായിരുന്നു. ചമ്രവട്ടം പദ്ധതിയുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിവരുന്നവര്‍പോലും പാലോളിയെന്ന മുന്‍ മന്ത്രിയുടെ സേവനത്തെ അംഗീകരിച്ചു. രാഷ്ട്രീയത്തിലുപരിയായി നാടിന്റെ വികസനത്തിനായി പ്രയത്നിച്ച പാലോളി മുഹമ്മദ്കുട്ടിയെന്ന മന്ത്രിയുണ്ടായിരുന്നില്ലെങ്കില്‍ ചമ്രവട്ടം പദ്ധതി ഇന്നും കടലാസില്‍ ഒതുങ്ങുമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഇത് അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ പ്രസംഗം ആരംഭിച്ചതുതന്നെ പാലോളിയുടെ പേരെടുത്ത് പ്രശംസിച്ചാണ്. ""പാലംപണി തുടങ്ങിയത് പാലോളി തന്നെ..."" എന്ന് പറഞ്ഞാണ് ആര്യാടന്‍ സംസാരിച്ചുതുടങ്ങിയത്. പ്രസംഗത്തിലുടനീളം പാലോളിയുടെയും കഴിഞ്ഞ സര്‍ക്കാരിന്റെയും പങ്ക് ആര്യാടന്‍ എടുത്തുപറയുകയും ചെയ്തു. ചടങ്ങില്‍ സംസാരിച്ചവരെല്ലാംതന്നെ ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ പാലോളി വഹിച്ച പങ്കിനെക്കുറിച്ച് വാചാലരായി. ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പാലോളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം കൈമാറി. സന്നദ്ധസംഘടനയായ കര്‍മയും അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചു. ജനായകന് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളും വേദിയ്ക്കരികിലെത്തിയിരുന്നു. ഒരു ജനപ്രതിനിധി എന്താവണമെന്നതിന് പാലോളി മുഹമ്മദ്കുട്ടിയുടെ ജീവിതം പഠിക്കണമെന്നാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ചമ്രവട്ടം സ്വദേശിയായ മോനുട്ടിയെന്ന 60-കാരന്റെ അഭിപ്രായം. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മോനുട്ടി മറന്നില്ല. ചുരുക്കത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിര്‍മാണ ജോലിക്കാരുടെയും ഒപ്പംനിന്ന് പ്രവര്‍ത്തിച്ച പാലോളിക്കുള്ള ആദരവുകൂടിയായി മാറി പാലത്തിന്റെ ഉദ്ഘാടന വേദി.

പണമില്ലാതെ പുഴ കടക്കേണ്ട

Picture
ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകുന്ന വാഹന ഉടമകളില്‍നിന്നും ടോള്‍ പിരിക്കും. ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 148.39 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 127 കോടി രൂപ ചെലവിലാണ് നിര്‍മാണം. ഇതില്‍ 95.2 കോടി രൂപ നബാര്‍ഡ് സഹായമാണ്. നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടോള്‍ പിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിവ് എന്ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരിയാടിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്്. എന്നാല്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍നിന്നും ടോള്‍ പിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. ഇതില്‍ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ടോള്‍ പിരിവാരംഭിച്ചാല്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന നിലപാടിലാണ് നാട്ടുകാര്‍. പാലത്തിന്റെ നിര്‍മാണത്തിന് പ്രധാനമായി ചുക്കാന്‍പിടിച്ച മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍ എന്നിവര്‍ ഇത് മുമ്പ് എടുത്ത തീരുമാനമല്ലെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപക്കുമുകളിലുള്ള പദ്ധതികള്‍ക്ക് ചുങ്കം പിരിക്കാമെന്നുള്ള നിയമത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

Nainar Ponnani

 
ഇന്നലെ 17-05-2012 ന് ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റേതാണ് മേലെ ദൃശ്യം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 90% പണി പൂർത്തിയാക്കിയ പദ്ധതി തങ്ങളുടേതാണെന്ന് എട്ടുകാലിമമ്മൂഞ്ഞു സ്റ്റൈലിൽ വീരവാദം മുഴക്കിയതിനോട് എതിർപ്പില്ല. കുംഭകോണം നടത്തിയതാണെങ്കിലും കടവനാട്ടുകാർ ഗംഗാധരന്റെ പൈപ്പ് എന്നോർക്കുന്നപോലെ പാലോളിയുടെ പാലമെന്നു തന്നെയാകും ഒരു പക്ഷേ ജനം പാലത്തെ ഓർക്കുക. എന്നാൽ പദ്ധതിയുടെ 90% കഴിയുന്നതുവരെയില്ലാതിരുന്ന ടോൾ എന്ന ജനദ്രോഹത്തെ യാത്രക്കാരിലേക്ക് അടിച്ചേൽ‌പ്പിച്ച ഉമ്മൻ‌ചാണ്ടിക്ക് ഉദ്ഘാടന ദിവസം ജനങ്ങളുടെ മുന്നിൽ വന്നങ്ങിനെ ഞെളിഞ്ഞു നിൽക്കാൻ നാണം തോന്നിയില്ലേ എന്നതാണ് ശങ്ക.

തൊലിക്കട്ടിയിൽ കുഞ്ഞാലിക്കുട്ടിയെ കവിച്ചു വെക്കാൻ കേരളരാഷ്ട്രീയത്തിൽ മറ്റാരുമില്ലാത്തതുകൊണ്ടാകും കുഞ്ഞാപ്പയുമുണ്ടായിരുന്നു ഉദ്ഘാടനത്തിന്. ചാണ്ടി കുഞ്ഞാപ്പയെ മുന്നിൽ നിർത്തിയാകണം (ഭീഷ്മർ ശിഖണ്ടിയെ മുൻ നിർത്തിയ പൊലെ) തന്റെ നാണം മറച്ചത്. രണ്ടു വർഷംകൊണ്ട് 90% പൂർത്തിയായ പദ്ധതി പഴയ സർക്കാർ ഇറങ്ങുന്നതിനു മുൻപൊരു ജനീകീയ ഉദ്ഘാടനം നടന്നതാണ്. അതൊരു രാഷ്ട്രീയ മമാങ്കമായിരുന്നു എന്നതിനു സംശയമില്ല. ബാക്കി വന്ന 10% പൂർത്തിയാകാൻ ഒരു വർഷത്തോളമെടുത്തത് ഭരണവേഗതയെ വിലയിരുത്തലാകുമെങ്കിൽ അതിവേഗം ബഹുദൂരമെന്നു തന്നെയാണ് ഈ ഭരണത്തെ വിശേഷിപ്പിക്കേണ്ടത്. വില്ലേജാപ്പീസുകളിൽ കയറിയിറങ്ങി താനൊരു നല്ല വില്ലേജാപ്പീസറാകാൻ യോഗ്യനാണ് എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതുകൊണ്ട് മുന്നിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്കും പിന്നിൽ നിന്ന് പിസി ജോർജ്ജച്ചായനും കളി നിയന്ത്രിക്കാം.

പറഞ്ഞുവന്നത് പാലമാണല്ലോ. പാലവും ടോളും മാത്രമല്ല അതിലേക്കൊരു റോഡുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ടല്ലോ. ഉദ്ഘാടനം ചെയ്യപ്പെട്ട റോഡിന്റേതാണ് മുകളിലെ ചിത്രം. ഫെയ്സ് ബുക്കിൽ Thaha Pni എന്ന സുഹൃത്ത് പറയുന്നു “ചപ്പാത്തിക്ക് മാവ് കുഴചെതുപോലുണ്ട് ...” എത്ര വാസ്തവം. ബാക്കി 10% ത്തിലേതാണ് അപ്രോച്ച് റോഡ്. ഈ സർക്കാറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുക റോഡ്, ടോൾ, ബാക്കി പണി പൂർത്തിയാകാനും ഉദ്ഘാടനം ചെയ്യാനും ഉണ്ടായ കാലതാമസം എന്നിവയുടെ ഒരു ചെറിയ വിശകലനം കൊണ്ടു തന്നെ ബോധ്യമാണ്. ചെന്നിത്തല കോഴിക്കോട് ഉപവാസത്തിലാണ്. ആദ്യമായല്ല കേരളത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. രാഷ്ട്രീയ കൊലപാതക്കെ ന്യായീകരിക്കുന്നില്ല. ചെന്നിത്തലയുടെ ഉപവാസത്തിന് സിപി‌എമ്മിന്റെ കൊലപാതകരാഷ്ട്രീയം മാത്രമല്ല ലക്ഷ്യം. മുന്നിലും പിന്നിലുമിരുന്ന് നയിക്കാൻ അപ്പോഴും കാണും പിസിയും കുഞ്ഞാപ്പയും എന്നതിന് തർക്കവുമില്ല. ഉമ്മൻ ചാണ്ടിയുടെ കേരളഭരണം ദീർഘദീർഘം നീളട്ടെ എന്നല്ലാതെ എന്തു പറയാൻ!

എഴുതിയത്: പൊന്നാക്കാരൻ

ഫോട്ടോ അയച്ചുതന്നത് Salih Mms
 
കഴിഞ്ഞ ദിവസം കൊട്ടി ഘോഷിച്ചു ഉത്ഘാടനം ചെയ്യപ്പെട്ട നമ്മുടെ അഞ്ചാം നമ്പര്‍ പാലം ആണിത്...!! ഈ കാണുന്ന അവസ്ഥക്കാണ്‌ ഒരു മാറ്റം വേണമെന്ന് പറയുന്നത്..!! ഈ പാലത്തിലൂടെ അല്ലെങ്കില്‍ ഇതുപോലെയുള്ള പാലങ്ങളിലൂടെ സഞ്ചരിച്ചു പരിജയമില്ലാത്ത ഒരാള്‍ക്ക് തന്റെ ബൈക്ക് മറുകരയില്‍ എത്തിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്.. നാട്ടുകാര്‍ ഇതെല്ലാം ശീലിച്ചത് കൊണ്ട് ഈ കയറ്റിറക്കം ഒരു പ്രശ്നമല്ലാതായിരിക്കുന്നു...!!! ഇത് താല്‍ക്കാലിക നടപ്പാലം എന്നാ രീതിയില്‍ തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്... കൊണ്ക്രീറ്റിന്റെയോ ഇരുമ്പിന്റെയോ തൂണല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.. കുറച്ചു തെങ്ങിന്‍ കുറ്റികള്‍ താഴെ നാട്ടി അതിനു മുകളിലൂടെ നന്നായി മിനിക്കിയെടുതിരിക്കയാണ്...!! ഈ പാലം കണ്ടാല്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാം ഈ പാലത്തിന്റെ ആയുസ്സ് എത്രമാത്രം ഉണ്ടാകും എന്ന്... ഇത് പ്രതികരിക്കുന്നവരുടെ വായടപ്പിക്കാനുള്ള തന്ത്രം മാത്രമാണ്...അല്ലാതെ നാട്ടുകാരുടെ ആവിശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിത്തന്ന പാലമല്ല... !! --
എഴുതിയത് : സിദ്ധീഖ് കടവനാട്
 
Picture
ഫോട്ടോ: സിദ്ധിഖ് കടവനാട്
നഗരങ്ങളിൽ ‘വൻ‘ വികസനം കൊണ്ടു വരുന്ന പദ്ധതികളോടുള്ള എതിർപ്പല്ല, നിങ്ങൾ കൊണ്ടു വന്നോളൂ, പക്ഷേ ഞങ്ങൾകൂടി നൽകുന്ന നികുതിപ്പണത്തിന്റെ ഒരു ചെറിയ ഭാഗം കൊണ്ട്  എന്തെങ്കിലും ഞങ്ങൾക്കും തിരിച്ചു തരൂ എന്നാണ് കടവനാടുപോലുള്ള ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് അധികാരികളോട് പറയാനുള്ളത്. ഗ്രാമപ്രദേശം നഗരമാലിന്യങ്ങളുടെ നിക്ഷേപസ്ഥലമാണെന്നും അവിടുത്തുകാർ വെറും നഗരമാലിന്യങ്ങളാണെന്നും കരുതുന്ന അധികാരികളോടുള്ള വെറുപ്പ് ഉള്ളിലും പേറിയാണ് ഓരോഗ്രാമീണനും ജീവിക്കുന്നത്. ഓരോ ഇലക്ഷനും വാഗ്ദാനങ്ങൾ കൊടുത്ത് തിരിഞ്ഞു നോക്കാതിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവനോട് ‘അടുത്ത തവണയാകട്ടെ കാണിച്ചുതരാമെന്ന്’ മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാകും ഭൂരിഭാഗവും. പക്ഷേ ഇലക്ഷനടുക്കുന്നതോടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് വീണ്ടും ചെല്ലും വോട്ടുകുത്താൻ. കടവനാട്ടുകാർ കഴിഞ്ഞതവണ രണ്ടുപേരെ തുല്ല്യ വോട്ടിൽ നിർത്തിയത് രണ്ടു പേരോടുമുള്ള തുല്ല്യ എതിർപ്പിനെയാകണം സൂചിപ്പിക്കുന്നത്. 

നഗരത്തിലുള്ളവനും ഗ്രാമത്തിലുള്ളവനുമെന്നില്ല നികുതിയുടെ കാര്യത്തിൽ. തുല്ല്യം. ഒരു പേസ്റ്റോ ഒരു തീപ്പെട്ടിയോ വാങിയാൽ കൊടുക്കുന്നത് തുല്ല്യ നികുതി. വൻ പ്രൊജക്ടുകൾ വേണമെന്ന് ഒരു ഗ്രാമീണനും ആഗ്രഹിക്കുന്നില്ല. ഒരു നല്ല റോഡ്, ഒരു പാലം, കുടിവെള്ളം, ഇരുട്ടുമാറ്റാനിത്തിരി വൈദ്യുതി... അത്രയൊക്കെയേ ഉള്ളൂ അവന്റെ ആഗ്രഹങ്ങൾ.

കടവനാടിനെ പുതു പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് ‘മുല്ലപ്പൂവിപ്ലവം’ കൊണ്ടുവന്ന സോഷ്യൽ നെറ്റുവർക്കുസൈറ്റിൽ കണ്ട ഒരു പോസ്റ്റിൽ സിദ്ധീഖ് കടവനാട് പറയുന്നു  മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കടവനാട് എന്ന ഞങ്ങളുടെ ഈ തനി നാടന്‍ ഗ്രാമത്തില്‍ നിന്നും ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികളും അത് പോലെ റേഷന്‍ കട , ആശുപത്രി മറ്റു ഓഫീസുകള്‍ തുടങ്ങിയവയിലെക്കൊക്കെ എളുപ്പത്തില്‍ എത്തിച്ചേരാനും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ്‌ ആയ പുതുപൊന്നാനിയില്‍ എത്തുവാനും ഉള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ഈ കാണുന്ന അഞ്ചാം നമ്പര്‍ നടപ്പാലം ..!!! ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച പാലം എട്ടു വര്‍ഷങ്ങള്‍ക്കു മുന്പ് കാല്നടക്ക് യോഗ്യമാല്ലതായി.. അതിനു ശേഷം ആ പാലതിനടുതായി വീണ്ടും ഒരു പാലം നിര്‍മിച്ചു .. നിര്‍മാണത്തിലെ അപാകത മൂലം വെറും രണ്ടു വര്ഷം കൊണ്ട് അതും നിലം പൊത്തി ...!! അതിനു ശേഷം ഇങ്ങോട്ട് താല്‍ക്കാലിക പാലങ്ങളുടെ ഘോഷയാത്രയാണ് ...!! ഇപ്പോള്‍ അവിടെ നമുക്ക് കാണാന്‍ കഴിയുക നൂറു മീറ്റര്‍ പരിധിയില്‍ ഏഴു പാലങ്ങളാണ് .. ഇതില്‍ മൂന്നെണ്ണം നാട്ടുകാര്‍ നിര്‍മിച്ച താല്‍കാലിക പാലങ്ങളാണ്...!!!! പക്ഷെ ഇത്രയും പാലങ്ങള്‍ ഉണ്ടായിട്ടും പ്രദേശവാസികളായ ഞങ്ങള്‍ക്ക് കടത്തു വള്ളം ആശ്രയിക്കേണ്ടിയിരിക്കുന്നു ...!! ഒഴുക്ക് പൂര്‍ണമായും നിലച്ചു വളരെ മലിനമായിക്കിടക്കുന്ന കനോലികനാലിലെ വെള്ളം കാരണം തോണിയാത്രയും ദുസ്സഹമായിരിക്കുന്നു...!! പക്ഷെ പൊന്നാനി മുന്സിപ്പാലിട്ടിയിലെ രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തിലെ ആരും തന്നെ ഇതിനെതിരെ മുന്നോട്ടു വരുകയോ , ഗതാകത യോഗ്യമായ ഒരു പാലതിനായി ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നത് ദുഖകരമായ ഒരു കാര്യമായി ഉണര്തുകയുമാണ്.... !! “

കേൾക്കുന്നുണ്ടോ അധികാരികളേ കേൾക്കുന്നുണ്ടോ.... ഒരു ഗ്രാമത്തിന്റെ രോദനം. നറുക്കെടുപ്പിന്റെ ബലത്തിൽ ഭരിച്ചുപോരുന്ന മുനിസിപ്പാലിറ്റിയോടും രണ്ടു സീറ്റിന്റെ ബലത്തിൽ ഭരിക്കുന്ന സംസ്ഥാനസർക്കാരിനോടും കൂടിതന്നെ. നിങ്ങളുടെ ഭൂരിപക്ഷമിങ്ങനെ തുമ്മിയാൽതെറിക്കുന്നതായിപ്പോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കാനുള്ള മനസ്സൊന്നും നിങ്ങൾക്കുണ്ടാകില്ലെന്നറിയാം. ഒന്നു പറയാം പൊതുജന രോഷത്തെ നിങ്ങൾ നേരിടേണ്ടി വരിക തന്നെ ചെയ്യും.

പൊന്നാനി എം എൽ എ ശ്രീരാമകൃഷനോടു കൂടിയുള്ള അഭ്യർത്ഥനയായി ഈ ലിങ്ക് അയക്കുന്നു. കടവനാട്ടുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുമെന്ന്  കരുതാം. ഓരുവെള്ളം കയറുന്നതിന്റെ പ്രശ്നങ്ങൾ(കുടിവെള്ളപ്രശ്നം), വൈദ്യുതിപ്രശ്നങ്ങൾ, കേടുവന്ന റോഡുകൾ, ഇടക്കിടെ പൊളിഞ്ഞുവീഴുന്ന പാലങ്ങൾ എന്നിവയ്ക്കുള്ള ശ്വാശ്വതപരിഹാരം മാത്രമാണു സർ ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾക്ക് മെട്രോ ട്രെയിനോ ആകാശനഗരമോ ആവശ്യമില്ല. വെറും വോട്ടു ബാങ്കുകളായി മാത്രം കാണാതെ ഞങ്ങൾക്കുവേണ്ടി തിരിച്ചും എന്തെങ്കിലുമൊക്കെ ചെയ്യുമ്മല്ലോ സർ.

കുടിവെള്ളപ്രശ്നം മൂലം മുടങ്ങിപ്പോയ നിരവദി വിവാഹങ്ങൾ ഉദാഹരണമായിട്ടുണ്ട്. മര്യാദക്കൊന്നെത്തിച്ചേരാൻ നല്ല റോഡില്ലാത്തതും കാരണമാണ്. അധികാരികളിൽ നിന്നുള്ള അവഗണന അയല്പ്രദേശത്തുകാരുടെ അവജ്ഞയിലേക്കെത്തിച്ചേർന്നിട്ടുണ്ട്. കുടിവെള്ളം വൈദ്യുതി റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടി വോട്ടുവാങിച്ചുപോയവർ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒരു പ്രദേശത്തിന്റെ തന്നെ അധ:സ്ഥിക്കു മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. വർഷാവർഷങ്ങളിൽ പുതുക്കിപ്പണിയുന്ന താത്കാലിക പാലങ്ങൾക്കു പകരം കടവനാടു പുതുപൊന്നാനിയെ ബന്ധിപ്പിച്ചുകൊണ്ടൊരു ഗതാഗതയോഗ്യമായ പാലം ഒരാവശ്യമാണ്. കാലം പുരോഗമിക്കയാണല്ലോ... പാലപ്പെട്ടിയിൽ നിന്നോ വെളിയങ്കോടു നിന്നോ പുതുപൊന്നാനിയിൽ നിന്നോ ആരംഭിക്കുന്ന ഒന്നോ രണ്ടോ ബസ് ആ പാലത്തിലൂടെ സ്കൂൾസമയത്തെങ്കിലും എടപ്പാളിലേക്കോടട്ടെ. അത് ഒരു ‘ഠാ’ വട്ടത്തിന് വലിയൊരു ആശ്വാസമാകുമെന്നതിന് സംശയമേതുമില്ല തന്നെ.

ലേഖനത്തിന് ആസ്പദമായ  സിദ്ധീഖ് കടവനാട് ന്റെ ഫെയ്സ്ബൂക്ക് ലിങ്ക് http://www.facebook.com/photo.php?fbid=343975042304605&set=a.335987139770062.71594.100000763367205&type=3&theater

എഴുതിയത് കെ.എസ് കടവനാട്