Picture
തിരൂർ പൊന്നാനിപ്പുഴയിൽ ജലത്തിലെ മാലിന്യതോത് അമിതമായരീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് പുഴയെ സംരക്ഷിക്കുക എന്ന ദൗത്യവുമായി തിരൂരിലെ വനിതകൾ രംഗത്തിറങ്ങി.

കുടുംബശ്രീ, മഹിളാകോൺഗ്രസ് തുടങ്ങിയ സ്ത്രീസംഘങ്ങളാണ് പുഴയിലൂടെ 'ജലയാത്ര' സംഘടിപ്പിച്ചുകൊണ്ട് കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരൂരിലെ അയ്യായിരം കുടുംബങ്ങളിലെ വനിതകളിൽനിന്നും ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് പരാതി സമർപ്പിക്കും.

പൊന്നാനിപ്പുഴയുടെ തിരൂർ-തലക്കടത്തൂർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മത്സ്യങ്ങൾ ചത്തുപൊന്തിയത് ജലത്തിലെ അണുബാധയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.പ്രദേശത്തെ ഹോട്ടലുകളിലേയും ഹോസ്പിറ്റലുകളിലേയും മാലിന്യങ്ങൾ പുഴയിലേക്കു തള്ളുന്നതാണ് കൂടിയതോതിലുള്ള മലിനീകരണത്തിന്റെ ഹേതുവെന്നാണ് പ്രാഥമിക നിഗമനം.

ജലത്തിലെ രാസമാലിന്യങ്ങൾ അതിലെ ഓക്സിജന്റെ അളവിൽ ഉണ്ടാക്കിയ കുറവാണ് മത്സ്യങ്ങൾ ചത്തുപൊന്തുന്നതിന് കാരണമായിട്ടുള്ളതെന്നാണ് പാരിസ്ഥിതികവിദഗ്ദരുടെ അഭിപ്രായം. തലക്കടത്തൂർ, തിരൂർ, താഴേപ്പാലം, മാങ്ങാട്ടിരിക്കടവ്, വെട്ടം, കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവിടങ്ങളിൽ പുഴവെള്ളം കറുത്തനിറത്തിലാണ് കാണപ്പെടുന്നത്.

പുഴയിലെ മലിനജലം മൂലം തിരൂർ നഗരം, തലക്കടത്തൂർ, വെട്ടം, മംഗലം പഞ്ചായത്ത് തുടങ്ങിയിടങ്ങളിൽ പുഴയോരത്തു താമസിക്കുന്നവരിൽ ചർമ്മരോഗങ്ങൾ കണ്ടുവരുന്നുണ്ട്.

രഹസ്യ അജണ്ടകളോ രാഷ്ട്രീയലാഭമോ ലക്ഷ്യം വെക്കാതെ, ഈ വിഷയത്തിൽ അധികാരികൾക്കുള്ള നിസംഗമനോഭാവത്തിനെതിരെ സ്ത്രീ സംഘങ്ങളും മറ്റു സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് മഹിളാകോൺഗ്രസ് സംസ്ഥാനസെക്രട്ടറി ഫാത്തിമാബീവി പറഞ്ഞു. ഈ വിഷയത്തിൽ ഗവണ്മെന്റ് എടുത്തിട്ടുള്ള നടപടികൾ പ്രശ്നപരിഹാരത്തിന് അപര്യാപ്തമാണെന്നും പുഴയെ സംരക്ഷിക്കുന്നതിന് ഒരു 'പ്രത്യേക പദ്ധതി' പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

courtesy: http://timesofindia.indiatimes.com/city/kozhikode/Women-groups-join-hands-to-protect-Ponnani-river/articleshow/14252501.cms



 
അറബിക്കടലും നിളയും ബിയ്യം കായലും കടവനാട്ടെ പുഴയും ഇടശ്ശേരിയൻ ഭാഷയിൽ "ചീറിയലറുമലയാഴിയാം വാക്യത്തിന്നു കീഴ്‌വരയിട്ടപോലാം കനോലിക്കനാലും " കെട്ടിപ്പുണർന്നും പൊട്ടിച്ചിരിച്ചും പരിഭവം പറഞ്ഞും പൊന്നാനിയുടെ ഞരമ്പുകളും വരമ്പുകളുമാകുന്നുണ്ട്. കൊടും വേനലിൽ നേർത്തു പോകാറുണ്ട്. എങ്കിലും ജലസുലഭമാണ് പ്രദേശം. വെള്ളത്തിലെ ലവണാംശം പലയിടത്തും വില്ലനാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ചമ്രവട്ടം പദ്ധതി അതിനു പരിഹാരമാകുമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്നു.

പത്തറുപതു കൊല്ലം മുൻപ് കുറ്റിപ്പുറം പാലം ഉയർന്നു പൊങ്ങിയ സമയം. പാലത്തിൽ നിന്ന് നിളയിലേക്കു നോക്കി നിൽക്കവേ, മനുഷ്യന്റെ നിരുത്തരവാദപരമായ പ്രകൃതിവിഭവങ്ങളോടുള്ള സമീപനം വിദൂരമല്ലാത്ത ഭാവിയിൽ  പുഴയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് ഇടശ്ശേരി പ്രവചിക്കുന്നു.

“കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്“

പ്രവചനം യാഥാർത്ഥ്യമാകയാണ്. കുടിവെള്ളത്തിനു വേണ്ടിയാകും അടുത്ത മഹായുദ്ധമെന്ന് ചുവരിൽ എഴുതിപ്പിടിപ്പിച്ചത് ആരാണ്. മനുഷ്യന്റെ അടങ്ങാത്ത അത്യാർത്തി എല്ലാം വെട്ടിപ്പിടിക്കണമെന്ന് അവനു പ്രേരണയാകുന്നു. അവൻ കാലുറപ്പിച്ച ഭൂമിയെതന്നെ പിളർത്തിനോക്കയാണ്. തന്റേതാക്കാൻ ഇനിയെന്താണ് ബാക്കി എന്ന സ്വാർത്ഥത.

കവിതയിലേതു പോലെ നിള ഒരഴുക്കുചാലാകയാണ്. വെള്ളത്തിൽ ഖരമാലിന്യങ്ങളും ഇരുമ്പിന്റെ അംശവും കൂടുതലാണെന്നാണ് പഠനം. ഭൂഗർഭ ജലത്തേയും അത് മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. കണക്കില്ലാതെ മണലൂറ്റുന്നു, ജലമൂറ്റുന്നു, വ്യാവസായിക മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നു. പുഴ മലിനമാകുന്നു. പരിസരങ്ങളിലെ കിണറുകൾ മലിനമാകുന്നു.

കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും പുതിയ ചമ്രവട്ടം പദ്ധതിയിൽ നിന്നും കിട്ടുമത്രേ... പക്ഷേ ഒരഴുക്കു തടാകമായി നിളമാറിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങിനെ ആശ്വസിക്കും. വാർത്ത കാണാം, താഴെ.

ലക്കും ലഗാനുമില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ചൂഷണം ഒരു പ്രദേശത്തിലെ ജലത്തെ മാത്രമല്ല സമൂഹത്തെ മൊത്തത്തിൽ മലിനമാക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന് മനസ്സിലാക്കാൻ നേരമില്ലാത്ത കാലത്തെ ഒരു ചമ്രവട്ടം പാലമെങ്ങിനെയാണ് സംരക്ഷിച്ചു നിർത്താൻ പോകുന്നതെന്ന് ഒരു പിടിയുമില്ല.
 
കോഴിക്കടയിലെ മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി റോഡില്‍ തള്ളിയയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
നടുവട്ടം -കരിങ്കല്ലത്താണി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തി മാലിന്യം തള്ളുകയായിരുന്ന നടുവട്ടത്തെ കോഴിക്കട ജീവനക്കാരനെയാണ് പരിസരവാസികള്‍ പിടികൂടിയത്. ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കല്‍ കേസെടുത്തു.

വാർത്ത: www.mathrubhumi.com/malappuram/news/1545500-local_news-malappuram-എടപ്പാള്‍.html