നഗരത്തിലുള്ളവനും ഗ്രാമത്തിലുള്ളവനുമെന്നില്ല നികുതിയുടെ കാര്യത്തിൽ. തുല്ല്യം. ഒരു പേസ്റ്റോ ഒരു തീപ്പെട്ടിയോ വാങിയാൽ കൊടുക്കുന്നത് തുല്ല്യ നികുതി. വൻ പ്രൊജക്ടുകൾ വേണമെന്ന് ഒരു ഗ്രാമീണനും ആഗ്രഹിക്കുന്നില്ല. ഒരു നല്ല റോഡ്, ഒരു പാലം, കുടിവെള്ളം, ഇരുട്ടുമാറ്റാനിത്തിരി വൈദ്യുതി... അത്രയൊക്കെയേ ഉള്ളൂ അവന്റെ ആഗ്രഹങ്ങൾ.
കടവനാടിനെ പുതു പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് ‘മുല്ലപ്പൂവിപ്ലവം’ കൊണ്ടുവന്ന സോഷ്യൽ നെറ്റുവർക്കുസൈറ്റിൽ കണ്ട ഒരു പോസ്റ്റിൽ സിദ്ധീഖ് കടവനാട് പറയുന്നു “ മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കടവനാട് എന്ന ഞങ്ങളുടെ ഈ തനി നാടന്‍ ഗ്രാമത്തില്‍ നിന്നും ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികളും അത് പോലെ റേഷന്‍ കട , ആശുപത്രി മറ്റു ഓഫീസുകള്‍ തുടങ്ങിയവയിലെക്കൊക്കെ എളുപ്പത്തില്‍ എത്തിച്ചേരാനും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് ആയ പുതുപൊന്നാനിയില്‍ എത്തുവാനും ഉള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ഈ കാണുന്ന അഞ്ചാം നമ്പര്‍ നടപ്പാലം ..!!! ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച പാലം എട്ടു വര്‍ഷങ്ങള്‍ക്കു മുന്പ് കാല്നടക്ക് യോഗ്യമാല്ലതായി.. അതിനു ശേഷം ആ പാലതിനടുതായി വീണ്ടും ഒരു പാലം നിര്‍മിച്ചു .. നിര്‍മാണത്തിലെ അപാകത മൂലം വെറും രണ്ടു വര്ഷം കൊണ്ട് അതും നിലം പൊത്തി ...!! അതിനു ശേഷം ഇങ്ങോട്ട് താല്‍ക്കാലിക പാലങ്ങളുടെ ഘോഷയാത്രയാണ് ...!! ഇപ്പോള്‍ അവിടെ നമുക്ക് കാണാന്‍ കഴിയുക നൂറു മീറ്റര്‍ പരിധിയില്‍ ഏഴു പാലങ്ങളാണ് .. ഇതില്‍ മൂന്നെണ്ണം നാട്ടുകാര്‍ നിര്‍മിച്ച താല്‍കാലിക പാലങ്ങളാണ്...!!!! പക്ഷെ ഇത്രയും പാലങ്ങള്‍ ഉണ്ടായിട്ടും പ്രദേശവാസികളായ ഞങ്ങള്‍ക്ക് കടത്തു വള്ളം ആശ്രയിക്കേണ്ടിയിരിക്കുന്നു ...!! ഒഴുക്ക് പൂര്‍ണമായും നിലച്ചു വളരെ മലിനമായിക്കിടക്കുന്ന കനോലികനാലിലെ വെള്ളം കാരണം തോണിയാത്രയും ദുസ്സഹമായിരിക്കുന്നു...!! പക്ഷെ പൊന്നാനി മുന്സിപ്പാലിട്ടിയിലെ രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തിലെ ആരും തന്നെ ഇതിനെതിരെ മുന്നോട്ടു വരുകയോ , ഗതാകത യോഗ്യമായ ഒരു പാലതിനായി ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നത് ദുഖകരമായ ഒരു കാര്യമായി ഉണര്തുകയുമാണ്.... !! “
കേൾക്കുന്നുണ്ടോ അധികാരികളേ കേൾക്കുന്നുണ്ടോ.... ഒരു ഗ്രാമത്തിന്റെ രോദനം. നറുക്കെടുപ്പിന്റെ ബലത്തിൽ ഭരിച്ചുപോരുന്ന മുനിസിപ്പാലിറ്റിയോടും രണ്ടു സീറ്റിന്റെ ബലത്തിൽ ഭരിക്കുന്ന സംസ്ഥാനസർക്കാരിനോടും കൂടിതന്നെ. നിങ്ങളുടെ ഭൂരിപക്ഷമിങ്ങനെ തുമ്മിയാൽതെറിക്കുന്നതായിപ്പോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കാനുള്ള മനസ്സൊന്നും നിങ്ങൾക്കുണ്ടാകില്ലെന്നറിയാം. ഒന്നു പറയാം പൊതുജന രോഷത്തെ നിങ്ങൾ നേരിടേണ്ടി വരിക തന്നെ ചെയ്യും.
പൊന്നാനി എം എൽ എ ശ്രീരാമകൃഷനോടു കൂടിയുള്ള അഭ്യർത്ഥനയായി ഈ ലിങ്ക് അയക്കുന്നു. കടവനാട്ടുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുമെന്ന് കരുതാം. ഓരുവെള്ളം കയറുന്നതിന്റെ പ്രശ്നങ്ങൾ(കുടിവെള്ളപ്രശ്നം), വൈദ്യുതിപ്രശ്നങ്ങൾ, കേടുവന്ന റോഡുകൾ, ഇടക്കിടെ പൊളിഞ്ഞുവീഴുന്ന പാലങ്ങൾ എന്നിവയ്ക്കുള്ള ശ്വാശ്വതപരിഹാരം മാത്രമാണു സർ ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾക്ക് മെട്രോ ട്രെയിനോ ആകാശനഗരമോ ആവശ്യമില്ല. വെറും വോട്ടു ബാങ്കുകളായി മാത്രം കാണാതെ ഞങ്ങൾക്കുവേണ്ടി തിരിച്ചും എന്തെങ്കിലുമൊക്കെ ചെയ്യുമ്മല്ലോ സർ.
കുടിവെള്ളപ്രശ്നം മൂലം മുടങ്ങിപ്പോയ നിരവദി വിവാഹങ്ങൾ ഉദാഹരണമായിട്ടുണ്ട്. മര്യാദക്കൊന്നെത്തിച്ചേരാൻ നല്ല റോഡില്ലാത്തതും കാരണമാണ്. അധികാരികളിൽ നിന്നുള്ള അവഗണന അയല്പ്രദേശത്തുകാരുടെ അവജ്ഞയിലേക്കെത്തിച്ചേർന്നിട്ടുണ്ട്. കുടിവെള്ളം വൈദ്യുതി റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടി വോട്ടുവാങിച്ചുപോയവർ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒരു പ്രദേശത്തിന്റെ തന്നെ അധ:സ്ഥിക്കു മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. വർഷാവർഷങ്ങളിൽ പുതുക്കിപ്പണിയുന്ന താത്കാലിക പാലങ്ങൾക്കു പകരം കടവനാടു പുതുപൊന്നാനിയെ ബന്ധിപ്പിച്ചുകൊണ്ടൊരു ഗതാഗതയോഗ്യമായ പാലം ഒരാവശ്യമാണ്. കാലം പുരോഗമിക്കയാണല്ലോ... പാലപ്പെട്ടിയിൽ നിന്നോ വെളിയങ്കോടു നിന്നോ പുതുപൊന്നാനിയിൽ നിന്നോ ആരംഭിക്കുന്ന ഒന്നോ രണ്ടോ ബസ് ആ പാലത്തിലൂടെ സ്കൂൾസമയത്തെങ്കിലും എടപ്പാളിലേക്കോടട്ടെ. അത് ഒരു ‘ഠാ’ വട്ടത്തിന് വലിയൊരു ആശ്വാസമാകുമെന്നതിന് സംശയമേതുമില്ല തന്നെ.
ലേഖനത്തിന് ആസ്പദമായ സിദ്ധീഖ് കടവനാട് ന്റെ ഫെയ്സ്ബൂക്ക് ലിങ്ക് http://www.facebook.com/photo.php?fbid=343975042304605&set=a.335987139770062.71594.100000763367205&type=3&theater
എഴുതിയത് കെ.എസ് കടവനാട്